തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന് പൂർണവിജയം നേടാനായില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
നിരാഹാര സമരം നാളെ രാവിലെ പത്തരയോടെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂർണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവന്നു. എന്നാൽ സമരം അവസാനിപ്പിക്കുമെങ്കിലും പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ജനറൽ എ.എൻ.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമനുഷ്ഠിച്ചത്. പിന്നീട് സി.കെ.പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, ശിവരാജൻ, പി.എം.വേലായുധൻ, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണമായി പിൻവലിക്കുക, പ്രവര്‍ത്തര്‍ക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയത്.