കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശന വിധിയിൽ സുപ്രിംകോടതി വിധി പുറപ്പെടുവിച്ച സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുൽ ഈശ്വർ. ശബരിമലയിൽ 51 യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് നടന്ന ചാനൽചർച്ചയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം.
പുതിയ ചീഫ് ജസ്റ്റിസ് വന്നതിൽ പ്രതീക്ഷയുണ്ടെന്ന രാഹുൽ ഈശ്വറിന്റെ പ്രതികരണത്തെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത സി.പി.എം നേതാവ് എ.എ റഹീം ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.
‘കാരണം ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്. ഇദ്ദേഹത്തിന്റെ പാർട്ടിയും കോൺഗ്രസും ഇംപീച്ച്‌മെന്റ് മോഷൻ മൂവ് ചെയ്യാൻ കൊടുത്ത വ്യക്തിയാണ്.’ എന്നായിരുന്നു രാഹുലിന്റെ മറുപടി.
രാഹുലിന്റെ പ്രതികരണം കോടതിയലക്ഷ്യമാണെന്ന് റഹീം ചൂണ്ടിക്കാട്ടിയെങ്കിലും വീണ്ടും രാഹുൽ ഈശ്വർ ദീപക് മിശ്രയ്‌ക്കെതിരെ ആക്ഷേപമുന്നയിക്കുകയായിരുന്നു. സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും റഹീം വ്യക്തമാക്കി.
ജസ്റ്റിസ് ദീപക് മിശ്ര ശരിയല്ലെന്ന് പറയുന്നത് താനൊരു രാജ്യസ്‌നേഹിയായത് കൊണ്ടാണെന്ന് രാഹുൽ പറഞ്ഞു. ദീപക് മിശ്ര ബ്രാഹ്മണിക്കൽ ഫാസിസ്റ്റാണ്. ജെല്ലിക്കെട്ടിലൂടെ, ശബരിമലയിലൂടെ ഈ നാടിന്റെ മൈത്രി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ദീപക് മിശ്രയെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.