കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദ്ധാനം നൽകി മലയാളത്തിലെ പ്രമുഖ നിർമാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ വൻ വഴിത്തിരിവ്. നടിയുടെ പരാതിക്ക് പിന്നിൽ ബ്ലാക്ക്മെയിലിംഗ് സംഘമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടു. കേസ് ഒഴിവാക്കാൻ ആറ് കോടി രൂപ നൽകണമെന്ന് നടി ആവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ നിർമാതാവിന് കോടതി ജാമ്യം നൽകിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിൽ തുടരുന്നു. നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായി കാട്ടി നിർമാതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.
യുവനടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്‌ചകൾക്ക് ശേഷമാണ് ഇക്കാര്യം പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോർത്ത് സി.ഐ കെ.ജെ പീറ്റർ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. നോർത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നിർമാതാവിന്റെ പേര് വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായതുമില്ല. പരാതിയിൽ വാസ്തവമുണ്ടെങ്കിൽ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും സി.ഐ വ്യക്തമാക്കിയിരുന്നു.
2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല