തിരുവനന്തപുരം: ബി.ജെ.പിയുടെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷൻമാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി. വലത്പക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നും കർമ്മസമിതിയുടെ അയ്യപ്പസംഗമത്തിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിൽ എന്താണ് യുക്തിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ശബരിമല നട അടയ്ക്കുന്ന 20ന് തലസ്ഥാനത്ത് വൻ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുമെന്ന് ശബരിമല കർമസമിതി അറിയിച്ചു. രണ്ട് ലക്ഷം പേരെ അണിനിരത്തുന്ന സംഗമത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്തിലാണ് പരിപാടി.
ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അയ്യപ്പസംഗമത്തിന് ആർ എസ് എസ് ആണ് ചുക്കാൻ പിടിക്കുന്നത്. സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തിൽ മഹിളാ വാഹന വിളംബര ജാഥ നടന്നു തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള അയ്യപ്പഭക്തരെ അണിനിരത്തി വിശാലമായ സമ്മേളനമാണ് ലക്ഷ്യമിടുന്നത്.