ന്യൂഡൽഹി: ബി.എസ്.പി നേതാവ് മായാവതിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി എം.എൽ.എ സാധനാ സിംഗ്. മുഗൾസറായിയിലെ ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് അധികാരത്തിന് വേണ്ടി മാനം പോലും വിൽക്കുന്ന മായാവതി, സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടാണ് എന്ന് സാധനയുടെ വിവാദ പരാമർശം.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കൊപ്പം സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് അടുത്തിടെ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയെ വിമർശിച്ച് സാധന സിംഗിന്റെ പ്രസംഗം.
95ൽ ലക്‌നൗവിലെ ഒരു ഗസ്റ്റ്ഹൗസിൽ വെച്ച് സമാജ്‌വാദി പാർട്ടി പ്രവർത്തകർ മായാവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതേത്തുടർന്ന് വർഷങ്ങളോളം ഇരുപാർട്ടികളും അകൽച്ചയിലായിരുന്നു. എന്നാൽ ഇക്കാര്യം മറന്ന് വീണ്ടും എസ്.പിയുമായി ബിഎസ്.പി കൂട്ടൂകൂടിയതിനെ വിമർശിക്കുമ്പോഴാണ് എം.എൽ.എയുടെ വിവാദ പ്രസ്താവന.
പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ സാധനാസിംഗിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.
പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ രംഗത്തെത്തി. ധാർമികമായി ബി.ജെ.പി എത്രമാത്രം അധഃപതിച്ചു എന്നതിന് തെളിവാണിതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.