തിരുവന്തപുരം: ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച അയ്യപ്പസംഗമ വേദിയിൽ സർക്കാരിന് എതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും മുൻ ഡി.ജി.പി ടി.പി. സെൻകുമാറും ചടങ്ങിൽ അധ്യക്ഷനായിരുന്ന സ്വാമി ചിദാനന്ദപുരിയും പ്രസംഗങ്ങളിൽ തൊടുത്തത് ഇടതുസർക്കാരിന് എതിരെ മുന കൂർത്ത വിമർശന ശരങ്ങളായിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച ആന്ധ്രയിൽ നിന്നുള്ള പരിപൂർണ്ണാനന്ദ സ്വാമി, മുഖ്യമന്ത്രി പിണറായി വിജയന്റെ ആചാരവിരുദ്ധ സമീപനങ്ങളോട് മൊബൈൽ ഫ്ളാഷ് തെളിച്ച് പ്രതിഷേധിക്കാൻ ഭക്തസംഗമത്തോട് ആഹ്വാനം ചെയ്തു. സർക്കാർ ചുമത്തിയ കള്ളക്കേസിൽ ഇരയായ കർമ്മസമിതി പ്രവർത്തകരെ സംരക്ഷിക്കാനുള്ള 'ശതം സമർപ്പയാമി' ധനസമഹാരണ യജ്ഞത്തിലേക്ക് ആയിരം രൂപ വീതം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിരവധി പേർ ആയിരവും പതിനായിരവും അതിലുമധികവും സദസ്സിൽ വച്ചുതന്നെ സംഭാവന നൽകി.
വിശ്രുത സംഗീതജ്ഞൻ കെ.ജി. ജയൻ പ്രാർത്ഥനാഗീതം ആലപിച്ചു. സദ്സ്വരൂപാനന്ദ സ്വാമി, ഇ.എസ്. ബിജു,എൻ. കെ. നീലകണ്ഠൻ മാസ്റ്റർ തുടങ്ങിയർ സദസ്സിനെ പരിചയപ്പെടുത്തി. ശബരിമല കർമ്മസമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ. കുമാർ, ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ വിവിക്താനന്ദ സരസ്വതി, തമിഴ്നാട് കാമാക്ഷിപുരം ആധീനം ശാക്തശിവലിംഗേശ്വര സ്വാമി, ശ്രീരാമകൃഷ്ണ മഠത്തിലെ ഗോലോകാനന്ദ സ്വാമി, ശിവശിരി മഠത്തിലെ ബോധിതീർത്ഥ സ്വാമി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, എൻ.എസ്. എസ് പ്രതിനിധിസഭാംഗം സംഗീത്കുമാർ, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്നം ജ്ഞാനതപസ്വി, പത്തനംതിട്ടയിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ,കെ.പി.എം.എസ്. രക്ഷാധികാരി ടി.വി.ബാബു, തന്ത്രി സമാജത്തിലെ സൂര്യൻ പരമേശ്വരൻ,ആദിവാസി മഹാസഭാ പ്രസിഡന്റ് മോഹൻ ത്രിവേണി,കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സതീശ് പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു.
മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ സ്വാഗതവും ഡോ.മധുസൂദനൻ നന്ദിയും പറഞ്ഞു.