ദാവോസ്: ഇന്ത്യയുടെ ഏറിയ സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില സമ്പന്നരുടെ കൈകളിലാണെന്ന് ഓക്സ്ഫാം നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ അത്രയും വരുന്ന സ്വത്താണ് ഒൻ്പത് ശതകോടീശ്വരൻമാരുടെ കൈകളിലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ ഓക്സ്ഫാം നടത്തിയ വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ 77.4ശതമാനം സ്വത്തും പത്ത് ശതമാനം വരുന്ന സമ്പന്ന വിഭാഗത്തിന്റെ കൈകളിലാണുള്ളത്. എന്നാൽ ജനസംഖ്യയുടെ 60% വരുന്ന ജനങ്ങൾക്കും ദേശീയ സമ്പത്തിന്റെ വെറും 4.8% മാത്രമേ ഉള്ളുവെന്ന് ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ വിശദമാക്കുന്നു. ഇന്ത്യയിലെ ആകെ 101 ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ വർഷം മാത്രം 18പേരാണ് പുതിയതായി എത്തിയത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ആകെ കോടീശ്വരൻമാരുടെ എണ്ണം 119 ആയി മാറി. ഇവരുടെ ആകെ സമ്പത്ത് 28ലക്ഷം കോടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിസമ്പന്നരുടെ സമ്പത്തിൽ കഴിഞ്ഞ ഒരു വർഷം മാത്രം 36% വർദ്ധനയാണുണ്ടായത്. അതേസമയം രാജ്യത്തെ ദരിദ്രരുടെ പട്ടികയിലുള്ളവർക്ക് ഉണ്ടായ സാമ്പത്തിക വർദ്ധനവ് വെറും മൂന്ന് ശതമാനവും. സമ്പത്ത് വിതരണത്തിൽ സംഭവിക്കുന്ന അസന്തുലിതത്വം ജനാധിപത്യ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. വേൾഡ് എക്കണോമിക്ക് ഫോറം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഓക്സ്ഫാം റിപ്പോർട്ട് പുറത്തിറക്കിയത്.
വൻകിട കമ്പനികളും വ്യക്തികളും നികുതി നൽകാത്തതും, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവന മേഖലകളിൽ സർക്കാർ വേണ്ടത്ര പണം ചിലവഴിക്കാത്തതും സാമ്പത്തിക അസന്തുലിതത്വം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. സ്ത്രീകളും കുട്ടികളുമാണ് സാമ്പത്തിക അസമത്വത്തിന്റെ ഇരകളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ആരോഗ്യ മേഖലയിലെ മാറ്റങ്ങളും വിദ്യാഭ്യാസ മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങളും ആഡംബരമായിട്ടാണ് കാണുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.