ന്യൂഡൽഹി: വായ്‌പാ തട്ടിപ്പു കേസിൽ രാജ്യം വിട്ട വജ്ര വ്യസായി മെഹുൽ ചോക്‌സി അഭയം തേടിയ ആന്റിഗ്വയിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ഇന്ത്യൻ പാസ്പോർട്ട് തിരിച്ചേൽപ്പിച്ചു. ഇന്ത്യൻ പാസ്‌പോർട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സർക്കാരിന് കൈമാറിയിട്ടുണ്ട്. ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.
കഴിഞ്ഞ വർഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക് ആന്റിഗ്വ ആന്‍ഡ് ബാർബുഡ പൗരത്വം നൽകിയിരുന്നു. എന്നാൽ, ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു ചോക്‌സിയുടെ വിശദീകരണം. 2018 ജനുവരിയിൽ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, ചോക്‌സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
തട്ടിപ്പ് കേസിൽ പ്രതിയായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ ആന്റിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ചോക്‌സിയെ നാടുകടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്റിഗ്വ.
13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്‌സി രാജ്യം വിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. രണ്ട് പേർക്കെതിരെയുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ചോക്‌സിയുടെ അനന്തരവനാണ് നീരവ് മോദി.