മോൺട്രിയൽ: യാത്രാ മദ്ധ്യേ അടിയന്തര വൈദ്യസഹായത്തിനായി കാനഡയിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ കൊടും തണുപ്പിൽ കുടുങ്ങിയത് പതിനാറ് മണിക്കൂർ. ന്യൂജേഴ്സിയിലെ ന്യൂമാർക്കിൽ നിന്ന് ഹോങ്കോങിലേക്ക് 250 യാത്രക്കാരുമായി പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരാണ് അതിശൈത്യത്തിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധത്തിൽ കുടുങ്ങിപ്പോയത്.
യാത്രക്കാരിൽ ഒരാൾക്ക് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തിനെ തുടർന്നാണ് വിമാനം കാനഡയിലെ ഗൂസ്ബേ വിമാനത്താവളത്തിൽ ഇറക്കിയത്. രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതിന് പിന്നാലെ വിമാനത്തിന്റെ വാതിൽ തണുപ്പിൽ ഉറഞ്ഞു പോവുകയായിരുന്നു. ശനിയാഴ്ച രാത്രി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് പതിനാറ് മണിക്കൂറാണ് യാത്രക്കാർ വിമാനത്തിൽ കുടുങ്ങിയത്. വാതിൽ തണുപ്പിൽ ഉറഞ്ഞുപോയതോടെ യാത്രക്കാർ ഒന്നിനും കഴിയാതെ വിമാനത്തിനുള്ളിൽ തണുത്ത് വിറക്കുകയായിരുന്നു.
വിമാനത്തിലെ ജീവനക്കാർ നൽകിയ കമ്പിളിയും പുതപ്പും അതിശൈത്യത്തെ തടുക്കാൻ സാധിച്ചില്ല. പത്ത് മണിക്കൂർ പിന്നിട്ടപ്പോഴേക്കും വിമാനത്തിലെ വെള്ളവും ആഹാരവും തീരുകയും ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഒരു ഫാസ്റ്റ് ഫുഡ് ചെയിൻ സർവ്വീസുമായി എത്തുകയും യാത്രക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഒടുവിൽ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനം എത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്രുകയും തിരികെ ന്യൂമാർക്കിലേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ച അതേ സ്ഥലത്ത് തന്നെ ഇവർ വീണ്ടും എത്തിച്ചേർന്നു. കാനഡയിൽ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും തുടരുന്നതിനാൽ പല വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.