തിരുവനന്തപുരം : കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ടയാളെ വൈദ്യുതി മന്ത്രിയാക്കിയതാണ് കേരളത്തിൽ പ്രളയം പോലുള്ള ദുരന്തങ്ങൾക്കിടയാക്കിയതെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. തിരുവനന്തപുരത്ത് എസ്.ജെ.ഡി - ആർ.എൽ.എസ്.പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതി മന്ത്രി. അയാളുടെ പേരൊന്നും പറയുന്നില്ല. അമ്പലത്തിലും പള്ളിയിലുമൊക്കെ ഉള്ളതാണിത്. കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചത്. സർക്കാരിന്റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. 31 അണക്കെട്ടും ഒരേസമയം തുറന്നുവിടാൻ മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അയാൾക്ക് അണക്കെട്ടെന്താണ്, വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു.
അജ്ഞത കൊണ്ടാണ് ഇത്രയും മനുഷ്യ ജീവിതം പൊലിഞ്ഞത്. പ്രളയ ബാധിതർക്ക് കൊടുക്കാനുണ്ടായിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.