gopinath-munde

ലണ്ടൻ: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്വം നടത്താമെന്ന് അമേരിക്കയിലെ സൈബർ സുരക്ഷാ വിദഗ്‌ദ്ധന്റെ വെളിപ്പെടുത്തൽ. 2014ലെ തിരഞ്ഞെടുപ്പിൽ യന്ത്രത്തിൽ കൃത്രിമത്വം നടന്നിരുന്നു. ഇക്കാര്യം അറിയാമായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കർ ആരോപിക്കുന്നു. ഇതിന് തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും ഇക്കാര്യം ഉടൻ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും ലണ്ടനിൽ നടന്ന ഇ.വി.എം ഹാക്കത്തോൺ പരിപാടിയിൽ ഇയാൾ വ്യക്തമാക്കി. ലണ്ടനിൽ ഇയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെ പിൻനിരയിൽ കോൺഗ്രസ് നേതാവ് കപിൽ സിപലും ഉണ്ടായിരുന്നു.

ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ രൂപകൽപ്പന ചെയ്‌തത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ എന്നയാളാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്ന് ബി.ജെ.പി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഭയന്ന് സ്വന്തം പാർട്ടിക്കാർ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്നും ഹാക്കർ ആരോപിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാവും നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയെ റോഡ് അപകടത്തിലൂടെയാണ് വധിച്ചത്. 2014ൽ മോദി ജയിച്ചതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് മുണ്ടേ മരിക്കുന്നത്.

അതേസമയം, ഹാക്കറുടെ ആരോപണങ്ങളിൽ ഉടൻ പ്രതികരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ലണ്ടനിൽ നടന്ന വാർത്താ സമ്മേളനം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.