ലണ്ടൻ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വം ഗൗരി ലങ്കേഷിന് അറിയാമായിരുന്നതാണ് അവരുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് അമേരിക്കൻ സൈബർ സുരക്ഷാവിദഗ്ദ്ധന്റെ വെളിപ്പെടുത്തൽ.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്വം നടത്താമെന്ന ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതറിയാമായിരുന്ന മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലും ഇ.വി.എം ഹാക്കിംഗിന് ബന്ധമുണ്ടെന്ന് ഹാക്കർ പറഞ്ഞത്.
2014ലെ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്വം കാണിച്ചതിനെക്കുറിച്ച് ഗൗരി ലങ്കേഷിനോട് പറഞ്ഞിരുന്നു. ഹാക്കിംഗിന്റെ മുഴുവൻ വിവരങ്ങളും അവരുമായി പങ്കുവച്ചു. ഇത് വാർത്തയായി പ്രസിദ്ധീകരിക്കാമെന്ന് അവർ സമ്മതിക്കുകയുംചെയ്തു. ഇതിന് പിന്നാലെ അവർ കൊല്ലപെടുകയായിരുന്നു സൈബർ വിദഗ്ദ്ധൻ ആരോപിച്ചു.
ഇ.വി.എം മെഷീനിൽ ഉപയോഗിക്കുന്ന കേബിളുകൾ നിർമ്മിക്കുന്ന കമ്പനിയെക്കുറിച്ച് ഗൗരി ലങ്കേശ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നതായും ഹാക്കർ പറഞ്ഞു.
ഇക്കാര്യം അറിയാമായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കർ ആരോപിക്കുന്നു. ഇതിനെല്ലാം തന്റെ കൈയിൽ തെളിവുണ്ടെന്നും ലണ്ടനിൽ നടന്ന ഇ.വി.എം ഹാക്കത്തോൺ പരിപാടിയിൽ ഇയാൾ വ്യക്തമാക്കി.