ന്യൂഡൽഹി: ഇ.വി.എം വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.വോട്ടിംഗ് യന്ത്രത്തിൽ വയർലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധൻ ഡോ.രജത് മൂന പറഞ്ഞു. അതേസമയം, 2019ലെ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പുറത്തുവന്ന ആരോപണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. എന്നാൽ സയിദ് ഷുജ എന്ന ഹാക്കറിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ല.
2014ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ അട്ടിമറിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. ബി.ജെ.പി വൻജയം നേടിയ ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പുറമെ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കൻ ഹാക്കർ ലണ്ടനിൽ നടത്തിയ ഹാക്കത്തണിൽ വെളിപ്പെടുത്തി.
2014ൽ ബി.ജെ.പി വിജയിച്ച് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി അവരോധിക്കപ്പെട്ട പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് കോൺഗ്രസിന് 201 നഷ്ടമായെന്നും വെളിപ്പെടുത്തലിൽ പറയുന്നു.
നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിംഗിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത എൻ.ഐ.എ ഉദ്യോഗസ്ഥനായ തൻസിൽ മുഹമ്മദിനെയും കൊലപ്പെടുത്തിയെന്നും ഹാക്കർ പറയുന്നു.
2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ഹാക്കിംഗ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് അവിടെ ആം ആദ്മി പാർട്ടി വിജയിച്ചത്. വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി, ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികൾ അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാൻ ആം ആദ്മി പാർട്ടി ശ്രമിച്ചു. ഇക്കാര്യങ്ങൾ തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാദ്ധ്യമപ്രവർത്തകരെ അറിയിച്ചിരുന്നെന്നും സയിദ് ഷുജ പറയുന്നു
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഹാക്കിംഗ് തടഞ്ഞതിനെ തുടർന്നാണ് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി പരാജയപ്പെട്ടത്. വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്യുന്നതിനായി റിലയൻസ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്. അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്. എന്നിങ്ങനെയാണ് സയിദ് ഷുജയുടെ മറ്ര് വെളിപ്പെടുത്തൽ.