മുംബയ് : പല സിനിമകളുടേയും ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ വച്ച് നടന്മാർ ഉപദ്രവിച്ചിട്ടു
ണ്ടെന്ന് ബോളിവുഡ് താരവും ദേശീയ അവാർഡ് ജേതാവുമായ കങ്കണ റണൗട്ട്. എന്നാൽ ഇവയൊന്നും ലൈംഗികാക്രമണങ്ങൾ അല്ലാത്തതുകൊണ്ട് അതിനെ മീ ടുവായി പരിഗണിക്കാനാവില്ലെന്നും കങ്കണ പറഞ്ഞു. ആ അനുഭവങ്ങൾ അപമാനിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നുവെന്ന് കങ്കണ ഒരഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
പലതരത്തിലാണ് ഉപദ്രവങ്ങൾ ഉണ്ടായിട്ടുള്ളത്. പല നടന്മാരുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കങ്കണ പറയുന്നു.
‘ഉപദ്രവങ്ങൾ പലതരത്തിലാണ്. സെറ്റുകളിൽ വച്ച് എത്രയോ തവണ അത് സംഭവിച്ചിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നില്ല. പക്ഷെ ചിലരുടെ ഈഗോ പ്രശ്നങ്ങളുടെ പേരിൽ പലരുടേയും മുമ്പിൽ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അത് മീടുവിന്റെ കീഴിൽ വരുന്നതല്ലെങ്കിലും, ഉപദ്രവം തന്നെയായിരുന്നു,’ കങ്കണ വ്യക്തമാക്കി.
മണിക്കൂറുകളോളം തന്നെ കാത്തു നിർത്തിക്കും. അനുവാദമില്ലാതെ തന്റെ ശബ്ദം ഡബ്ബ് ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു.
‘ആറു മണിക്കൂർ വരെയൊക്കെ എന്നെ കാത്തുനിർത്തിച്ചിട്ടുണ്ട്. ഇതിനായി മനഃപൂർവം എന്നോട് തെറ്റായ സമയം പറയും, തെറ്റായ ഡേറ്റുകൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങൾ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂൾ ക്യാൻസൽ ചെയ്യുകയുമുണ്ടായിട്ടുണ്ട്.’
എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയിൽ എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾപോലും ലംഘിക്കപ്പെട്ടതായി കങ്കണ തുറന്നു പറഞ്ഞു.
മീടൂ മൂവ്‌മെന്റ് സിനിമാ മേഖലയിലെ നടൻമാരെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ പറയുന്നു.
ഇത് അവസാനിക്കാൻ പോകുന്നില്ല ഇതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ എത്തും വരെ ഈ തുറന്നു പറച്ചിലുകൾ തുടരണമെന്ന് കങ്കണ പറഞ്ഞു. വ്യക്തികൾക്കിടയിലോ അടഞ്ഞ വാതിലുകൾക്കു പുറകിലോ തീർക്കാവുന്ന പ്രശ്‌നങ്ങൾ അല്ല ഇതൊന്നും, സിനിമാസെറ്റുകളിൽ കൃത്യമായ നിയമങ്ങൾ വേണമെന്നും തെറ്റു ചെയ്യുന്നവർക്കെതിരെ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.