നേമം: പൊന്നുമംഗലം വാർഡിൽ 2017-18, 2018-19 സാമ്പത്തിക വർഷത്തെ 8 പദ്ധതികൾ നടപ്പിലാകുന്നു.
പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളായതിനാൽ ഇവിടത്തെ ഉറവകളിൽ നിന്നും വെള്ളത്തിന്റെ ഒഴുക്കും സ്ഥിരമാണ്. ഇതിനാൽ വെള്ളായണി ജംഗ്ഷൻ- നെടുങ്കുളം റോഡ്, ലതനഗർ റോഡ്, ശിവജി നഗർ റോഡ്, പൊറ്റവിള റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന ഓടനിർമ്മാണം പൂർത്തിയാകുന്നതോടെ ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരമാകും.
രണ്ട് സാമ്പത്തിക വർഷത്തിലായി ഓട നിർമ്മാണത്തിനുള്ള തുകയും കോർപറേഷൻ അനുവദിച്ചു. പദ്ധതികൾ നടപ്പിലാക്കുന്നത് കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ്. നിർമ്മാണത്തിനുള്ള പ്ലാൻ തയ്യാറായെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ കോൺട്രാക്ടർമാരെ കണ്ടെത്താൻ കഴിയാത്തതാണ് പദ്ധതി രൂപീകരിച്ചിട്ടും രണ്ട് വർഷത്തോളം നീളാൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ ടെൻഡർ നടപടി പൂർത്തിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് നടക്കുന്നത്.
പദ്ധതികൾക്കായി അനുവദിച്ചത്
1. താഴ്ന്ന സ്ഥലത്തെ നാല് റോഡുകളിലായി ഓട നിർമ്മിക്കുന്നതിന് രണ്ട് സാമ്പത്തിക വർഷങ്ങളിലായി 1കോടി 40 ലക്ഷം
2. കാരയ്ക്കാമണ്ഡപത്തിന് സമീപം ലതനഗറിൽ അംഗൻവാടി ആരംഭിക്കുന്നതിന് 25 ലക്ഷം
3. കുളക്കുടിയൂർകോണം റസിഡന്റ്സ് അസോസിയേഷൻ പരിധിക്കുള്ളിലെ മടത്തിക്കുളം, കാരയ്ക്കാമണ്ഡപത്തിന് സമീപത്തെ കാടുകയറിയ പള്ളിക്കുളം എന്നിവ നവീകരിക്കാൻ 80 ലക്ഷം
4. പഴയ കാരയ്ക്കാ മണ്ഡപം ശിശുഭവൻ കെട്ടിടത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മാണത്തിന് 25 ലക്ഷം
മടത്തിക്കുളവും പള്ളിക്കുളവും
നവീകരണത്തിന്റെ പകുതിയോളം ഇതിനോടകം കഴിഞ്ഞു. മടത്തിക്കുളത്തിലെ ചെളി കഴിഞ്ഞ വർഷം വൃത്തിയാക്കി കുളത്തിന്റെ ചുറ്റിനും സംരക്ഷണ ഭിത്തി നിർമ്മാണം നടന്നുവരികയാണ്. വർഷങ്ങളായി കാടുകയറി കിടക്കുന്ന പള്ളിക്കുളത്തിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെയാണ് കുളം നവീകരിക്കാൻ തീരുമാനമായത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കുളത്തിലെ വെള്ളം വറ്റിക്കാൻതന്നെ ഒരാഴ്ച വേണ്ടിവരുമെന്നാണ് കരാറുകാരൻ ബിജു പറയുന്നത്. എന്നാൽ കുളത്തിന്റെ വശങ്ങൾ പൂഴിമണ്ണ് നിറഞ്ഞതിനാൽ കുളത്തിന്റെ വശങ്ങളിൽ നിന്നു മണ്ണ് മാറ്റുന്നത് സമീപത്തെ കെട്ടിടങ്ങൾക്ക് ബലക്ഷയത്തിന് കാരണമാകുമെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ ദിവസങ്ങളോളം നിർമ്മാണം നിറുത്തിയ ശേഷമാണ് പണി തുടങ്ങിയത്. എല്ലാ പദ്ധതികളും നടപ്പാക്കുന്നതിനുള്ള തുക കോർപറേഷൻ അറിയിച്ചിട്ടുണ്ട്. ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടത്തി എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. വരുന്ന ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
സഫീറ ബീഗം,
വാർഡ് കൗൺസിലർ,
പൊന്നുമംഗലം