ന്യൂഡൽഹി: സി.ബി.ഐയിൽ വൻ സ്ഥലംമാറ്റങ്ങളുമായി ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു. 2ജി അഴിമതി, തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വെടിവയ്പ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കം ഇരുപതോളം പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. 2ജി കേസ് അന്വേഷിക്കുന്ന, ഡൽഹി അഴിമതിവിരുദ്ധ വിഭാഗത്തിലെ വിവേക് പ്രിയദർശനിയെ ചണ്ഡിഗഢിലേക്ക് മാറ്റി. പുതിയ സി.ബി.ഐ മേധാവിയെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെയാണ് നിർണായക സ്ഥലം മാറ്റം.
അതേസമയം, കോടതി പ്രത്യേക നിർദേശപ്രകാരം ഏതെങ്കിലും കേസിൽ അന്വേഷണം നടത്തുന്നതോ മേൽനോട്ടം വഹിക്കുന്നതോ ആയ ഉദ്യോഗസ്ഥരെ പ്രസ്തുത കേസുകളുടെ ചുമതലയിൽനിന്ന് മാറ്റിയിട്ടില്ല. 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് വെടിവെപ്പു കേസ് അന്വേഷിക്കുന്ന എ. ശരവണനെ മുംബയിലേക്കും ബാങ്കിംഗ്, ഒാഹരി വെട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന വിഭാഗത്തിലേക്കും മാറ്റി. എന്നാൽ സ്റ്റെർലൈറ്റ് കേസ് അന്വേഷിക്കുക ഇദ്ദേഹം തന്നെ ആയിരിക്കും. ഇതിനിടെ, നാഗേശ്വര റാവുവിന്റെ നിയമനം നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി 24ന് വാദം കേട്ടേക്കും.