nedumangad

നെടുമങ്ങാട്: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യ പ്രതി പ്രവീണിനൊപ്പമുണ്ടായിരുന്ന രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി മൂന്നിന് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനെത്തുടർന്നാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. നാല് ബോംബുകളാണ് പ്രവീൺ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രവീൺ.

വധശ്രമമടക്കമുള്ള കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. ബോംബേറിൽ നെടുമങ്ങാട് എസ്.ഐ സുനിൽ കുമാറിന് അടക്കം പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൂറനാട് സ്വദേശി ഗോപിനാഥൻ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

പ്രതി ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ച് നൂറനാട് പൊലീസ് പകൽ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായി അന്വേഷണം തുടരാനും ഹർജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.