കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വേരറുക്കുമെന്ന് ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ മാൽഡയിലെ റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചിമബംഗാളിന്റെ ഭാവി നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോംബ്- ആയുധ നിർമാണ സ്ഥാപനങ്ങളാണ് ബംഗാളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതങ്ങൾ അലയടിച്ചിരുന്ന ബംഗാളിന്റെ അന്തരീക്ഷത്തിൽ ബോംബ് സ്ഫോടനത്തിന്റെ മാറ്റൊലികളാണ് മുഴങ്ങുന്നത്. പഴയ പ്രതാപത്തിലേക്ക് ബംഗാളിനെ മടക്കി കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിയുമെന്നും ഷാ അവകാശപ്പെട്ടു.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയെന്നോണമാണ് ബംഗാളിൽ ബി.ജെ.പി റാലികൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെുപ്പിന് മുന്നോടിയായി നിരവധി റാലികളും യോഗങ്ങളും സംസ്ഥാനത്ത് നടത്താനാണ് പാർട്ടി തീരുമാനം
അമിത് ഷാ തുടക്കമിടുന്ന റാലികൾ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ അണിനിരക്കുന്ന യോഗങ്ങളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. നാളെ ബിർ ഭൂമിലും ജാർഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും.