ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തർപ്രദേശിലെ അമേത്തി മണ്ഡലത്തിൽ മത്സരിക്കില്ല. കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം കളം മാറ്റിച്ചവിട്ടുന്നത്. എന്നാൽ അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ പിന്തുണ കുറഞ്ഞുവരുന്നതിനെ തുടർന്നാണ് മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇവിടെ രാഹുലിനെതിരെ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സമൃതി ഇറാനിയായിരിക്കും. സ്മൃതിക്ക് ജനപിന്തുണ വർദ്ധിച്ചെന്നും റിപ്പോർട്ടുണ്ട്.
സമൃതിക്കുള്ള പിന്തുണ മാറ്രിനിർത്തി രാഹുൽ മത്സരിച്ചാൽ തന്നെ ഭൂരിപക്ഷം നന്നേ കുറഞ്ഞേക്കും. ഇത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന കോൺഗ്രസിന്റെ കണക്കൂട്ടൽ തെറ്റിച്ചേക്കും. മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതിൽ മഹാരാഷ്ട്രയിലെ നന്ദേഡ മണ്ഡലവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മണ്ഡലമായ ചിന്ദ്വാരയിലും മത്സരിക്കാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന്റെ കോട്ടകളിൽ ഒന്നായ അമേത്തിയിൽ 2004 മുതൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതാണ്. രാഹുലിനെ കൂടാതെ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ നിന്ന് വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചവരാണ്. ഒരിക്കൽ സോണിയാ ഗാന്ധിയും ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.
രാഹുൽ ഗാന്ധിയെ മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും മത്സരിപ്പിക്കുന്നതിലൂടെ മറ്റ് ലക്ഷ്യങ്ങളും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. 2014ൽ ഉത്തർപ്രദേശിൽ മോദി മത്സരിച്ചത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. ഈ തരംഗം മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കം. ഭാവി പ്രധാനമന്ത്രി സ്വന്തം സംസ്ഥാനത്ത് നിന്നാണ് മത്സരിക്കുന്നതെന്ന് പറയുമ്പോൾ ജനങ്ങളിൽ വലിയൊരു ഓളം ഉണ്ടാക്കാനാവും. ഇതായിരുന്നു മോദി കൊണ്ടുവന്ന തരംഗം. 2014ലെ പോലെ മുമ്പൊന്നും ബി.ജെ.പിക്ക് ഇത്ര സീറ്റ് ഉത്തർപ്രദേശിൽ ലഭിച്ചിരുന്നില്ല.