passport

ന്യൂഡൽഹി: നിലവിൽ ഉപയോഗിക്കുന്ന പേപ്പർ പാസ്‌പോർട്ടിന് പകരം ചിപ്പ് അടിസ്ഥാനമാക്കിയിട്ടുള്ള ഏകീകൃത സംവിധാനത്തിലുള്ള പാസ്‌പോർട്ട് വരുന്നു. പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു കേന്ദ്രീക‌ൃത പാസ്‌പോർട്ട് സംവിധാനത്തിന് കീഴിലായിരിക്കും ഇനി മുതലുള്ള പ്രവർത്തനം. നമ്മുടെ എംബസികളും കോൺസുലേറ്റുകളും പാസ്‌പോർട്ട് സേവ പ്രോജക്ടുമായി പരസ്‌പരം ബന്ധിപ്പിക്കും. ലോകമെമ്പാടുമുള്ള പ്രസാസികളായ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ഇതിനു വേണ്ടി നമ്മുടെ എംബസികളും കോൺസുലേറ്റുകളും പാസ്‌പോർട്ട് സേവാ പ്രോജക്ടുമായി ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി നമ്മൾ ഒരുപിടി മുന്നോട്ട് നീങ്ങുകയാണ്'. പി.ഐ.ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യൻ ഒർജിൻ) ഒ.സി.ഐ (ഓവർസീസ് സിറ്റസിൻസ് ഒഫ് ഇന്ത്യ) തുടങ്ങിയവർക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുമെന്നും ചിപ്പ് അടിസ്ഥാനമായിട്ടുള്ള പാസ്‌പോർട്ട് നൽകാനുള്ള നടപടികൾ പെട്ടെന്നു തന്നെ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെ.പി സർക്കാർ വന്നതിന് ശേഷമുള്ള നാല് വർഷത്തിനിടയിൽ പ്രതിസന്ധി നേരിടുന്ന രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ സർക്കാറിന്റെ പ്രവർത്തനഫലമായി സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.