padmanabhaswamy-temple

തിരുവനന്തപുരം വിലമതിക്കാനാവാത്ത അമൂല്യ ആഭരണങ്ങളുടെയും,രത്നങ്ങളുടെയും ശേഖരമുണ്ടെന്ന് കരുതുന്ന പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുൻപും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോർട്ട്. ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. ഇത് കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും,അറയുടെ വാതിൽ തുറക്കുമ്പോൾ കടൽജലം ഇരച്ച് കയറുമെന്നെല്ലാം ഭക്തർക്കിടയിൽ വിശ്വാസങ്ങളുണ്ട്. എന്നാൽ 1931 ഡിസംബർ പതിനൊന്നിനിറങ്ങിയ പത്രത്തിൽ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാർത്ത അടിച്ച് വന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി കണ്ടെത്തി.

രാജാവും,ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ മേൽ നോട്ടത്തിലാണ് നിലവറ തുറന്നതെന്നും, ഭാരിച്ച ഉരുക്ക് വാതിൽ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലാണ് തുറന്നതെന്നുമുള്ള റിപ്പോർട്ടുകളും വിദഗ്ദ്ധസമിതി ശേഖരിച്ചിട്ടുണ്ട്. ഭാരിച്ച ഉരുക്ക് വാതിൽ തളളിമാറ്റിയ ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ സ്വർണം, ചെമ്പ് നാണയങ്ങളും,കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിർണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നും രേഖകളിലുണ്ട്. ഈ മാസങ്ങളിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നെന്നും കോടതിയെ വിദഗ്ദ്ധസമിതി ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന കെട്ടുകഥകളിൽ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിർണയം നടത്താൻ അനുമതി നൽകണമെന്നും സമിതി ആവശ്യപ്പെടും. ഇന്ന് സുപ്രീംകോടതി ഇതു സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കുന്നുണ്ട്.