കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ കൂടുതൽ കുറ്റാരോപണങ്ങളുമായി കത്തോലിക്ക സഭ. സഭയുടെ അനുമതിയില്ലാതെ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽതിയത് ഉൾപ്പെടെ നിരവധി കുറ്റാരോപണങ്ങളാണ് സഭ ചുമത്തിയിരിക്കുന്നത്. സഭാവസ്ത്രം ധരിക്കാതെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് തെറ്റാണെന്നും സഭയുടെ നോട്ടീസിൽ പറയുന്നു. ഇത് സംബന്ധിച്ച് ജനുവരി ഒന്നിന് സഭ സിസ്റ്റർ ലൂസിക്ക് നോട്ടീസ് അയച്ചിരുന്നു.
ഫെബ്രുവരി ആറിന് മുൻപ് വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം കാനോൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭ മുന്നറിയിപ്പ് നൽകി. സഭയുടെ നോട്ടീസിൽ വിശദീകരണം തയ്യാറാക്കുകയാണെന്നും തനിക്കെതിരെ നിരവധി കുറ്രാരോപണങ്ങൾ ഉള്ളതിനാൽ വിശദീകരണം നൽകാൻ സമയമെടുക്കുമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരത്തിൽ പങ്കെടുത്തതിനായിരുന്നു സിസ്റ്റർ ലൂസിക്കെതിരെ സഭ നടപടി സ്വീകരിച്ചത്. സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് മദർ സുപ്പീരിയർ ജനറൽ നോട്ടീസ് നൽകിയിരുന്നു. മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചകളിൽ പങ്കെടുത്തതിനും വിശദീകണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സഭയുടെ നോട്ടീസ്. പലകാര്യങ്ങളിലും സഭയോട് അനുമതി തേടിയിരുന്നു എന്നാൽ എഫ്.സി.സിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് ഏകപക്ഷീയമായി കാര്യങ്ങൾ ചെയ്തതെന്ന് മുൻപ് സിസ്റ്റർ ലൂസി പ്രതികരിച്ചിരുന്നു.