തിരുവനന്തപുരം: യു.ഡി.എഫ് തകരുമെന്നത് ചിലയാളുകളുടെ തോന്നൽ മാത്രമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തകരുമെന്ന് ചിലയാളുകൾ കരുതുന്നത് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണത്തിലിരിക്കാത്തതിനാലാണ്. ആ തോന്നൽ മാറ്റി കേരളത്തിൽ അത്യുജ്ജ്വല വിജയമാണ് യു.ഡി.എഫ് നേടാൻ പോകുന്നതെന്നും ഇന്നലെ മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്‌ത് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയെ വളർത്തി കോൺഗ്രസിനെയും യു.ഡി.എഫിനെയും ക്ഷീണിപ്പിക്കാമെന്ന് സി.പി.എം കരുതുന്നുവെങ്കിൽ അവർക്ക് തെറ്റി. ശബരിമല വിഷയം കത്തിക്കാളിക്കാൻ മറ്റാരേക്കാളും താല്പര്യം മുഖ്യമന്ത്രിക്കായിരുന്നു. ഇക്കാര്യത്തിൽ യു.ഡി.എഫിന്റേതായിരുന്നു നൂറ് ശതമാനവും സത്യസന്ധമായ നിലപാട്. നാനാജാതി മതസ്ഥരായ വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച സർക്കാരാണിത്.
വർഗ്ഗീയമതിലിന് പിന്നാലെ മൂടുപടമിട്ട് ആരുമറിയാതെ രണ്ട് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി വാശി തീർത്തു. ഇത് വിശ്വാസികളിലുണ്ടാക്കിയ മുറിവുണക്കിയിട്ടില്ല. അവർ എണ്ണിയെണ്ണി പകരം ചോദിക്കും. പ്രളയാനന്തര കേരളത്തിൽ ഒന്നും നടക്കുന്നില്ല. പുതിയ കേരളമുണ്ടാക്കുമെന്ന് പറഞ്ഞവർ ഒരു ജനതയെയാകെ അനാഥരാക്കി. ആയിരം ദിവസത്തിനിടയിൽ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടാൻ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പദ്ധതികൾ ആവിഷ്കരിക്കുന്നുവെന്ന് പറഞ്ഞ് അവിടെ ഇരുന്നോളൂ. അടുത്ത തിരഞ്ഞെടുപ്പിൽ ആണുങ്ങൾ വന്ന് ജനങ്ങൾക്ക് വികസനമെത്തിച്ചോളും. കൈത്തറി, കശുവണ്ടിത്തൊഴിലാളികൾ പട്ടിണിയിലും കർഷകർ ആത്മഹത്യയുടെ വക്കിലുമാണ്. 10-15 വർഷം തൊഴിലെടുത്ത എംപാനലുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തുന്നു. ഏതെങ്കിലും ചെറുപ്പക്കാരന് ജോലി കിട്ടിയോ? ക്രമസമാധാന നില അനുദിനം വഷളായി.
28 പൊലീസ് വണ്ടികളുടെ അകമ്പടിയാണ് മുഖ്യമന്ത്രി. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്? ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നയാളാണെന്ന് പറയുന്നു. ഒരു മര്യാദ വേണ്ടേ? നട്ടെല്ലുള്ള ഒരു മന്ത്രി ഈ മന്ത്രിസഭയിലുണ്ടോ? കേരളജനതയുടെ പ്രതീക്ഷ മുഴുവൻ ചാമ്പലാക്കി. എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞിട്ട് ശരിയായത് സി.പി.എം മാത്രം. മന്ത്രിമാർ സുഖലോലുപതയിൽ കഴിയുമ്പോൾ ജനം പട്ടിണിയിലും ദുരിതത്തിലുമാണ്. കള്ളനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്ന ദൗത്യമാണ് ജനങ്ങൾക്കുള്ളത്. വാഗ്ദാനലംഘനം നടത്തി ഇന്ത്യൻജനതയെ ഇത്രയേറെ കബളിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയെ കാണാനാവില്ല.
പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പണിയൊന്നുമില്ലാത്തതിനാൽ എല്ലാ നേതാക്കളെയും അപമാനിക്കാൻ കോടിയേരി ബാലകൃഷ്ണൻ കരാറെടുത്തിരിക്കുകയാണ്. മോദിയുടെയും പിണറായിയുടെയും ഭരണങ്ങൾ സംഭാവന ചെയ്തത് ദാരിദ്ര്യവും പട്ടിണിയും മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ശശി തരൂർ, മഞ്ഞളാംകുഴി അലി,വി.എസ്. ശിവകുമാർ, എം. വിൻസന്റ്, എം.എം. ഹസ്സൻ, എൻ. ശക്തൻ, തമ്പാനൂർ രവി, എൻ. പീതാംബരക്കുറുപ്പ്, ബീമാപള്ളി റഷീദ്, സി.പി. ജോൺ, പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.