ന്യൂഡൽഹി: ബഹുജൻ സമാജ്‌വാദി പാർട്ടിയും സമാജ്‌വാദി പാർട്ടിയും ചേർന്ന് ഉത്തർപ്രദേശിൽ രൂപീകരിച്ച തിരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ അകറ്റിനിറുത്താനുള്ള തീരുമാനം ഭൂലോക മണ്ടത്തരമാണെന്ന് സർവേ ഫലം. ഇന്ത്യാ ടുഡെ - കർവി ഇൻസൈറ്റ് എന്നിവർ നടത്തിയ മൂഡോ ഒഫ് ദ നാഷൻ സർവേയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്. എസ്.പി, ബി.എസ്.പി, കോൺഗ്രസ്, രാഷ്ട്രീയ ലോക് ദൾ എന്നീ പാർട്ടികൾ ഒരുമിച്ച് മത്സരിച്ചാൽ അത് ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പറയുന്നു. ഒരുപക്ഷേ അഞ്ച് സീറ്റുകളുമായി ബി.ജെ.പി ഉത്തർപ്രദേശിൽ തകർന്ന് തരിപ്പണമാകുമെന്നും സർവേ പ്രവചിക്കുന്നു.
ഇന്ത്യയിൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് സർവേകളിൽ മികച്ചതെന്ന് കരുതപ്പെടുന്ന സർേവകളിലൊന്നാണ് മൂഡ് ഒഫ് ദ നാഷൻ. 2478 ആളുകളെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. 80 സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്‌നാ ദളും ചേർന്ന് 73 സീറ്റുകളിൽ വിജയിച്ചിരുന്നു. ഏതാണ്ട് 43.3 ശതമാനം വോട്ടാണ് 2014ൽ വർദ്ധിച്ചത്. എന്നാൽ കോൺഗ്രസിനൊപ്പം ബി.എസ്.പിയും എസ്.പിയും മറ്റ് ചെറിയ പാർട്ടികളും കൂടി ചേർന്നാൽ ബി.ജെ.പി വെറും അഞ്ച് സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സർവേ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 75 സീറ്റുകൾ നേടാൻ കഴിയും.
എന്നാൽ കോൺഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന നിലപാടിലാണ് ബി.എസ്.പിയും എസ്.പിയും ഇപ്പോഴുമുള്ളത്. ഉത്തർപ്രദേശിൽ തങ്ങൾ 78 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.എന്നാൽ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും മണ്ഡലങ്ങളായ റായ്‌ബറേലിയിലും അമേത്തിയിലും പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുമില്ല. ഇത് കോൺഗ്രസുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ റാലിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതും കൂട്ടിവായിക്കണമെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്.