കോലഞ്ചേരി: കൈയ്യുറയും ബൂട്ടുമിട്ട് വീടിന്റെ സിറ്റൗട്ടിൽ രണ്ട് അജ്ഞാതർ, ഇവർ പോയ ശേഷം വീടിനു പല ഭാഗത്തായി അടയാളങ്ങൾ . തിരുവാങ്കുളത്തിനടുത്ത് മാമലയിലാണ് പകൽ വീട്ടിലെത്തിയ അജ്ഞാത സംഘം വീടിനു പല ഭാഗത്തായി അടയാളമിട്ടതായി സംശയിക്കുന്നത്.
വീട്ടുകാർ ചോറ്റാനിക്കര പൊലീസിൽ പരാതി നല്കി. മാമലഎസ്.എൻ യു.പി സ്‌കൂളിനടുത്ത് സൗണ്ട് ഗാർഡൻ വീട്ടിലാണ് സംഭവം. ഭർത്താവ് വിദേശത്തായ അധ്യാപികയായ യുവതിയും അവരുടെ അമ്മയും മകനുമാണ് വീട്ടിലുള്ളത്. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ മകനാണ് ഹിന്ദിസംസാരിക്കുന്നവരെ സിറ്റൗട്ടിൽ കണ്ടത്. മകൻ കർശനമായി ചോദ്യം ചെയ്തപ്പോഴാണ് ഇറങ്ങിപ്പോയത്. പ്രായമായ അമ്മ കിടക്കുന്ന മുറിയുടെ ജനൽചില്ലിലും വീടിന്റെ മുൻവാലിലും ഗേറ്റിനു സമീപത്തെ മതിലിലും ചുവന്ന നിറത്തിൽ ഗുണന ചിഹ്നങ്ങളാണ് കണ്ടത്. സമീപത്തെ സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ ആളുകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.