നാവിന്റെ ഇടത് ഭാഗത്തായി ഒരു പുണ്ണിന് ചികിത്സ തേടിയ നാൽപ്പത്തിയെട്ടുകാരൻ അത്യാസന്ന നിലയിൽ വെന്റിലേറ്ററിലായ ചികിത്സ പിഴവിനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ചർച്ചയാവുന്നു. നാവിലെ ചെറിയ പുണ്ണ് നോൺ ഹീലിംഗ് അൾസർ ആണെന്ന തിരിച്ചറിവിലാണ് രാജൻ എന്ന നാൽപ്പത്തിയെട്ടുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് ശസ്ത്രക്രിയ നടത്തുകയും, ആരോഗ്യവാനായതിനെ തുടർന്ന് ആശുപത്രി മുറിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യ നില പിന്നീട് വഷളാവുകയായിരുന്നു. ഈ മാസം പതിനാറാം തീയതിയാണ് രാജനെ സർജറിക്ക് വിധേയനാക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസം രാത്രിയോടെ നഴ്സ് വന്ന് വേദനക്കുള്ള ഒരു ഇൻജെക്ഷൻ എടുത്തു മടങ്ങിയതോടെയാണ് രാജന്റെ ശാരീരിക ബുദ്ധിമുട്ടുണ്ടായത്. തുടർന്ന് ബന്ധുക്കൾ നഴ്സസ് സ്റ്റേഷനിൽ പോയി ഈ ബുദ്ധിമുട്ടുകൾ പറഞ്ഞുവെങ്കിലും അവർ വേണ്ട ശ്രദ്ധ നൽകാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടിൽ പ്രതികരിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ബന്ധുവായ ഡോക്ടർ വിജിത് കുറിക്കുന്നത്. ഏതാണ്ട് രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളാവുകയും രോഗി രക്തം ശർദ്ധിക്കുകയും ചെയ്ത ശേഷമാണ് അടിയന്തിര സഹായത്തിനായി ഡോക്ടറെ വിളിക്കാൻ നഴ്സസ് സ്റ്റേഷനിൽ നിന്നും തയ്യാറായത്.
കാൻസർ ചികിത്സ രംഗത്ത് പ്രശസ്തമായ ഒരാശുപത്രിയിൽ നിന്നും ഇത്തരത്തിൽ ഗുരുതരമായ ചികിത്സ പിഴവ് ഉണ്ടായതിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുൻപ് ആ അടിയന്തിര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാൻ തോന്നിയിരുന്നെങ്കിൽ ഞങ്ങടെ കുട്ടേട്ടൻ ചിരിച്ചു ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങൾ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങൾ പോകുമെന്ന് വിജിത് കുറിപ്പിൽ എഴുതുന്നു.