ന്യൂഡൽഹി: 2014 പൊതു തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ ആറോറ അറിയിച്ചു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.
2014ൽ ബി.ജെ.പി വിജയം കൊയ്ത പൊതുതിരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് യു.എസ് ഹാക്കറായ സയിദ് ഷുജ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ബി.എസ്.പി, തൃണമൂൽ കോൺഗ്രസ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇതിനെ തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങള കുറിച്ച് വിമർശനങ്ങളുണ്ടാകും പരാതികളുണ്ടാകും, എന്നാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാണ്. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്കുള്ള സംശയങ്ങളും പരാതികളും ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും ഇതെല്ലാം പരിഹരിച്ച് തിരഞ്ഞെടുപ്പ് സുഖമമായി നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.