priyanandan-director

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദന് നേരെ ആർ.എസ്.എസ് ആക്രമണം. ആർ.എസ്.എസുകാർ മർദ്ദിച്ചെന്നും വീട്ടിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദൻ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണം. വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണിതെന്നും അവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും പ്രിയനന്ദൻ പറഞ്ഞു. സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കാനാണ് പ്രിയനന്ദന്റെ തീരുമാനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം നേരിടേണ്ടി വന്നതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചിരുന്നു. എന്നാൽ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നും നിലപാടിൽ മാറ്റമില്ലെന്നും ഇതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രിയനന്ദനെ മർദ്ദിക്കണമെങ്കിൽ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അന്ന് ആ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.