വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇത് തീർത്തും സ്വാഭാവികമാണെന്നും ഇനി മത്സരിക്കാനായി രാജ്യത്ത് പാർട്ടി അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണെന്നും പരിഹസിക്കുകയാണ് കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല. വൈദ്യുതിക്ക് കാശടയ്ക്കാനില്ലാതെ പശ്ചിമ ബംഗാളിൽ പാർട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തുവെന്നും,ത്രിപുരയിലെ പാർട്ടി പത്രം അച്ചടി നിർത്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു. കേരളത്തിൽ മാത്രം ഒതുങ്ങിയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി ഈ നിലയ്ക്ക് ഭരിച്ചാൽ കേരളത്തിലും കമ്യൂണിസ്റ്റ് പാർട്ടി ഓർമയാവുമെന്നും നവോത്ഥാനമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് ചൈനയിലോ ക്യൂബയിലോ മറ്റോ പോകേണ്ടി വരുമെന്നും ജ്യോതികുമാർ പരിഹസിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്):
സിപിഎമ്മിന്റെ നേതാക്കൾ പല സംസ്ഥാനങ്ങളിൽ നിന്ന് മൽസരിക്കാൻ കേരളത്തിലേക്ക് വരുന്നു എന്നാണ് റിപ്പോർട്ടുകൾ.....
പ്രകാശ് കാരാട്ടും ഭാര്യയുമൊക്കെ പാലക്കാട്ടെ വേരുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണത്രെ. (അങ്ങനെയെങ്കിലും കാരാട്ട് മലയാളം പറയുമെന്ന് പ്രതീക്ഷിക്കാം).
കുറ്റം പറയാനാവില്ല ,അവരുടെ പാർട്ടി ഇനി അവശേഷിക്കുന്നത് രാജ്യത്തിന്റെ ഇങ്ങ് തെക്കേ അറ്റത്ത് മാത്രമാണല്ലോ. ത്രിപുരയിലും പശ്ചിമ ബംഗാളിലുമൊക്കെ സഖാക്കൾ "നഷ്ടസ്വപ്നങ്ങളേ..." പാടി നടക്കുകയാണ്. കറന്റ് ബില്ലടയ്ക്കാൻ നിവൃത്തിയില്ലാഞ്ഞ് പശ്ചിമ ബംഗാളിൽ പാർട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തു. ത്രിപുരയിലെ "ദേശാഭിമാനി" സംഘികൾ പൂട്ടിച്ചു. ഇനിയിപ്പോ കേരളം മാത്രം.... ഇവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കുന്നത്. സഖാവ് പിണറായി ഈ നിലയ്ക്ക് ഭരിച്ചാൽ കേരളത്തിലും പാർട്ടി ഓർമയാവാൻ അധികകാലം വേണ്ടി വരില്ല. അകാല മൃത്യു ഒഴിവാക്കാൻ കുറച്ച് ഉപദേശം ഫ്രീയായി പിടിച്ചോളൂ. ആദ്യം സഖാക്കൾ അഹങ്കാരം കുറയ്ക്ക്. വിമർശിക്കുന്നവരോടുള്ള അസഹിഷ്ണുതയും. പൊലീസ് സ്റ്റേഷനുകളടക്കം സകല സർക്കാരോഫീസുകളും സഖാക്കൾ ഭരിക്കുന്നത് അവസാനിപ്പിക്കുക. ഇടയ്ക്കിടെ മതനേതൃത്വങ്ങളെ അപമാനിച്ച് വർഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തട്ടിപ്പും നിർത്തുക. പിന്നെ ദയവു ചെയ്ത് മുഖ്യമന്ത്രിയോട് "നവോത്ഥാനം" എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുക. ഇല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് ചൈനയിലോ ക്യൂബയിലോ മറ്റോ പോകേണ്ടി വരും.