sena-medal-

ന്യൂഡൽഹി∙ പ്രളയകാലത്ത് തൃശൂരിൽ വെള്ളംകയറിയ വീട്ടിലകപ്പെട്ട അമ്മയെയും കൈക്കുഞ്ഞിനെയും രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിംഗ് കമാൻഡർ പ്രശാന്ത് നായർക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ വായുസേനാ മെഡൽ. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹെലികോപ്ടർ പറത്തിയ കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു.

പ്രമേന്ദ്രകുമാർ, അനൂപ് കുമാർ എന്നിവർക്കും നാവികസേനാ പുരസ്കാരം ലഭിച്ചു.

കടലിൽ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തിൽപെട്ട കമാൻഡർ അഭിലാഷ് ടോമിക്കും നവ് സേനാ മെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്തംബർ 21നാണ് ഗോൾഡൻ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യൻ പ്രതീക്ഷയായ മലയാളി സൈനികൻ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടത്.

വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. കണ്ണൂർ കാടാച്ചിറ സ്വദേശിയാണ്. ഫ്രാൻസിലെത്തി റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വായുസേനാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു.

ജീവൻ രക്ഷാപുരസ്കാരങ്ങൾക്ക് കേരളത്തിൽ നിന്നുള്ള അഞ്ചുപേർ അർഹരായി. കുമാരി പി.വി. വിസ്മയയ്ക്ക് ഉത്തം ജീവൻരക്ഷാപതക് ലഭിച്ചു. എം.രാധാകൃഷ്ണൻ, കെ.കെ.അഭിനവ്, പി.ആർ. വൈഷ്ണവ്, പി.എസ്. ശ്രീജിത്ത് എന്നിവർക്ക് ജീവൻ രക്ഷാപതക് ലഭിച്ചു.

ജയിൽ വകുപ്പിലെ എം.ബാബുരാജ്, എം.കെ.ബാലകൃഷ്ണൻ എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.

ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും.