തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് ഡി.ജി.പി വിശദീകരണം തേടി. സി.പി.എമ്മിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ പ്രതികളെ തേടിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിൽ പൊലീസ് പരിശോധന നടത്തിയത്. എന്നാൽ റെയ്ഡിൽ ആരെയും പിടികൂടാൻ പറ്റിയില്ല. ഇന്ന് ഉച്ചയോടെ പ്രതികളിലൊരാളെ പൊലീസ് പിടികൂടുകയും ചെയ്തു.
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഒൻപതോളം പേരടങ്ങിയ ഡി.വെെ.എഫ്.എെ സംഘം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. പോക്സോ കേസിൽ അറസ്റ്റിലായ ഡി.വെെ.എഫ്.എെ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.
പ്രതികളെ തേടി രാത്രി 11:30 തോടെയാണ് പൊലീസ് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിലെത്തിയത്. പരിശോധന സമയത്ത് ഒാഫീസ് സെക്രട്ടറിയടക്കം കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പാർട്ടി ഒാഫീസിലെ എല്ലാ മുറികളും പരിശോധിച്ച പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.