news

1. സി.പി.എം ഓഫീസ് റെയ്ഡില്‍ മുഖ്യന് പിന്നാലെ ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത് വില കുറഞ്ഞ പബ്ലിസിറ്റിയ്ക്കു വേണ്ടി. സര്‍ക്കാരിന് മുകളില്‍ ഒരു ഉദ്യോഗസ്ഥയും കടക്കാന്‍ ശ്രമിക്കേണ്ട. പൊലീസ് ഓഫീസര്‍മാര്‍ ശ്രമിക്കേണ്ടത്, നിയമ വാഴ്ച നടപ്പാക്കാന്‍. എന്നാല്‍ ഡി.സി.പിയുടെ നീക്കം ആസൂത്രിതം എന്ന് കരുതുന്നില്ല എന്നും കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ ആയാലും പുരുഷന്‍ ആയാലും നിയമ വ്യവസ്ഥയെ അനുസരിക്കണം എന്നും കൂട്ടിച്ചേര്‍ക്കല്‍


2. ഉദ്യോഗസ്ഥയ്ക്ക് എതിരെ മുഖ്യമന്ത്രി നടത്തിയതും രൂക്ഷ വിമര്‍ശനങ്ങള്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തി കെട്ടാന്‍ സമൂഹത്തിന്റെ പല ഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ട്. റെയ്ഡ് ഇതിന്റെ ഭാഗം. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല എന്ന് പറഞ്ഞ മുഖ്യന്‍, പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗം ആണ് എന്നും ഓര്‍മ്മിപ്പിച്ചു. സാധാരണ നിലയില്‍ അന്വേഷണങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട് എന്നും കൂട്ടിച്ചേര്‍ക്കല്‍

3. നേതാക്കള്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ വിമര്‍ശനവുമായി മുഖ്യന്‍ രംഗത്ത് എത്തിയത്, ചൈത്ര തെരേസ ജോണിന് അനുകൂലമായി എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ. ചൈത്ര നിര്‍വഹിച്ചത് അവരുടെ ജോലി മാത്രം എന്നായിരുന്നു ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ കണ്ടെത്തല്‍. റെയ്ഡില്‍ നിയമപരമായി തെറ്റില്ല. എന്നാല്‍ ഉദ്യോഗസ്ഥ കുറച്ച് കൂടെ ജാഗ്രത പാലിക്കണമായിരുന്നു എന്നും പരാമര്‍ശം

4. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ഏഴാം ദിവസത്തില്‍. കൂര്‍ക്കഞ്ചേരിയിലെ സ്വീകരണത്തിനു ശേഷം മുകുന്ദപുരത്ത് എത്തിയ പ്രയാണത്തിന് ലഭിച്ചത് ഗംഭീര വരവേല്‍പ്പ്. യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപം സ്വീകരണം നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി. സന്തോഷ്, സെക്രട്ടറി പി.കെ. പ്രസന്നന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു

5. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബി.ജെ.പി. ഗഡ്കരിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുള്ളത് എന്ന് ബി.ജെ.പി വക്താനരസിംഹറാവു. പ്രതിപക്ഷവും മറ്റുള്ളവരും അത് വളച്ചൊടിക്കുക ആയിരുന്നു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഹുല്‍ ഗാന്ധിയെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചതെന്നും റാവു കൂട്ടിച്ചേര്‍ത്തു.

6. വാഗ്ദാനം പാലിക്കുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതു ലംഘിക്കുന്നവരെ ജനം പുച്ഛിച്ചു തള്ളും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് ബി.ജെ.പിയുടെ വിശദീകരണം

7. കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിക്ക് എതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖറിനോട് വിശദീകരണം തേടി പാര്‍ട്ടി സംസ്ഥാന നേതൃത്വം. നടപടി, കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശദീകരണം ലഭിച്ച ശേഷം ആവശ്യം എങ്കില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും എന്ന് പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു

8. സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാല്‍ മതിയായിരുന്നു എന്നും അങ്ങനെ എങ്കില്‍ കര്‍ണാടകയില്‍ കൂടുതല്‍ വികസനം ഉണ്ടായേനേ എന്നും എസ്.ടി സോമശേഖര റാവു ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ എച്ച്.ഡി കുമാര സ്വാമി രംഗത്ത് എത്തിയത് രൂക്ഷമായ ഭാഷയില്‍

9. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പലപ്പോഴും അതിരു കടക്കുന്നു. നേതാക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാര്‍ എന്ന് ദേശീയ മാദ്ധ്യമത്തോട് കുമാരസാമി പറഞ്ഞിരുന്നു. അതേസമയം, കുമാരസാമി മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് ഉപ മുഖ്യമന്ത്രി ജി പരമേശ്വര. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരം എന്നും കൂട്ടിച്ചേര്‍ക്കല്‍

10. ഓസീസ് മണ്ണിലെ ചരിത്ര വിജയത്തിന് പിന്നാലെ, ന്യൂസിലന്‍ഡിലും പരമ്പര വിജയവുമായി കൊഹ്ലി പട. മൂന്നാം ഏകദിനത്തില്‍ ന്യൂസിലഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഹാട്രിക് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യന്‍ വിജയം അനായാസം ആക്കിയത്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും. രണ്ടാം തവണ ആണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ പരമ്പര നേടുന്നത്

11. അതേസമയം, ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ സംശയകരമായ ആക്ഷന്റെ പേരില്‍ ബൗളിംഗില്‍ നിന്നും ഐ.സി.സി വിലക്കി. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റായിഡുവിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം തോന്നിയ അംപയര്‍മാര്‍ റഫറിക്ക് റിപ്പോര്‍ട്ട് ചെയ്യുക ആയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ നിയമപരം അല്ലാത്തതിനാല്‍ ഐ.സി.സി വിലക്ക് ഏര്‍പ്പെടുത്തുക ആയിരുന്നു.