നാല് പതിറ്റാണ്ടുകളാകുന്നു ഭാഗ്യലക്ഷ്‌മി എന്ന ശബ്‌ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതിൽ ഭാഗ്യലക്ഷ്‌മിയുടെ പങ്ക് നിസ്‌തുലമാണ്. എന്നാൽ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്‌മി. അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഡബ്ബിംഗ് വേളയിൽ സംവിധായകനിൽ നിന്ന് തന്നെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഭാഗ്യലക്ഷ്‌മി വെളിപ്പെടുത്തുന്നു.
ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ-
"റേപ്പിംഗ് സീനായിരുന്നു ഡബ്ബ് ചെയ്‌തു കൊണ്ടിരുന്നത്. അത് ശരിയാവുന്നില്ല, റേപ്പിംഗ് ശരിയാവുന്നില്ല എന്ന് പർപ്പസ്‌ഫുള്ളി ഡയറക്‌ടർ പറഞ്ഞു കൊണ്ടിരുന്നു. സാർ റേപ്പിംഗ് ഞാനല്ലല്ലോ ശരിയാക്കേണ്ടത് വില്ലനല്ലേ? എനിക്കിങ്ങനെ അലറി വിളിക്കാനല്ലേ കഴിയൂ എന്ന മറുപടിയും ഞാൻ നൽകി. കുറേ കഴിഞ്ഞപ്പോൾ ഡയറക്‌ടർ, നിങ്ങൾക്ക് മര്യാദയ്‌ക്ക് ഒരു റേപ്പിംഗ് സീന് പോലും ഡബ്ബ് ചെയ്യാനറിയില്ലെങ്കിൽ നിങ്ങൾ എന്ത് ഡബ്ബിംഗ് വലിയ ആർട്ടിസ്‌റ്റാണെന്നുപറഞ്ഞ് ഒരു വൃത്തികെട്ട വാക്ക് പറഞ്ഞു. അതുകേട്ടപ്പോൾ സോറി ഡബ്ബ് ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി.
ഓഹോ അങ്ങനെ നീ പോവോ, നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാൻ വിടുന്നുള്ളൂ, കേറടി അകത്തെന്ന് അയാളും. എടീപോടി എന്ന് വിളിച്ചാലുണ്ടല്ലോ വിവരമറിയുമെന്ന് ഞാൻ പറഞ്ഞു. ആ.. വിളിച്ചാൽ നീ എന്തു ചെയ്യും? ഒന്നൂ കൂടെ നീ വിളിച്ചു നോക്ക്. അയാൾ വീണ്ടും വിളിച്ചു. കൊടുത്തു ഒറ്റയടി എന്നിട്ട് പുറത്തിറങ്ങി. എ.വി.എം സ്‌റ്റുഡിയോയിലായിരുന്നു സംഭവം. അതിന്റെ ഓണർ എ.വി.എം ശരവണൻ സാർ വെളിയിൽ വന്ന് 'എന്നമ്മ കാര്യം' എന്ന് തിരക്കി. ഞാൻ പറഞ്ഞു സാർ എടീപോടി എന്നൊക്കെ വിളിക്കുന്നു. അങ്ങനെയൊന്നും എനിക്ക് ഡബ്ബ് ചെയ്യാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞു 'ഈ സ്‌റ്റുഡിയോയിൽ സ്ത്രീകളോട് ഇങ്ങനെ അപമര്യാദയായി പെരുമാറാൻ സാധിക്കില്ല'. ഭാഗ്യലക്ഷ്‌മി എന്റെ കാറിൽ വീട്ടിലേക്ക് പൊയ്‌ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ പടം വേണ്ടാന്നു വച്ചു".