തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ആശ്രമം ആക്രമിച്ച കേസിൽ എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ. സുരേന്ദ്രൻ ചോദിച്ചു.
" സന്ദീപാനന്ദന്റെ ആശ്രമം അക്രമിച്ച കേസിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികൾ ആർ. എസ്. എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട്? വലിയ ഒച്ചപ്പാടും ബഹളവും വെച്ച സാംസ്കാരിക നായകൻമാരെന്ന മേലങ്കിയണിഞ്ഞ പരാന്നഭോജികൾ ഇപ്പോൾ എന്തുകൊണ്ട് അനങ്ങുന്നില്ല? വലിയവായിൽ സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ സി.ഐ.ടി.യു മാദ്ധ്യമതൊഴിലാളികൾക്കും ഇപ്പോൾ ആവേശം കാണുന്നില്ല. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാരും തന്നെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാം. പ്രതികളെ പിടിക്കാൻ കഴിയാത്തതാണെങ്കിൽ കേസ് ഏതെങ്കിലും കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കൂ. ഇമ്മാതിരി തറവേലകൾക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അന്തസ്സില്ലാത്ത നടപടിയാണ്. - കെ. സുരേന്ദ്രൻ കുറിച്ചു.