balabhaskar-death-

തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്കറും മകൾ തേജസ്വിനിയും മരണമടഞ്ഞ അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛൻ സി.കെ.ഉണ്ണിയുടെ പരാതിയിലാണ് ഡി.ജി.പിയുടെ ഉത്തരവ്.

ബാലഭാസ്കറിന്റഎ സാമ്പത്തിക ഇടപാടിൽ ദുരൂഹതയില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദം ശരിയല്ലെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ അച്ഛൻ സി.കെ.ഉണ്ണി രംഗത്ത് വന്നിരുന്നു. ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പിതാവ് പറഞ്ഞിരുന്നു. ഉന്നതതലത്തിലുള്ള അന്വേഷണവും അദ്ദേഹം ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഉത്തരവായത്.

സെപ്തംബർ 24ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി.