തൃശൂർ: കൊടുങ്ങല്ലൂർ കനോലി കനാലിൽ സി.പി.ഐ നേതാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സി.പി.ഐ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശി പി.എം.ബാബുവിനെയാണ് കനാലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബു പുഴയിൽ വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സംഭവത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടൂ എന്നാണ് മാള പൊലീസ് നൽകുന്ന വിവരം.
ഇന്നലെ രാവിലെ പാർട്ടി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ബാബുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് മാള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അൽപ്പം മുമ്പാണ് ഒരു മൃതദേഹം കനോലി കനാലിൽ കൂടി ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിംഗപുരം ഭാഗത്ത് അടുപ്പിച്ച മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. പൊതുസ്വീകാര്യനായ ബാബുവിനെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്നും ബാബു എങ്ങനെയാണ് പുഴയിൽ അകപ്പെട്ടതെന്ന് കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.