news

1. സര്‍ക്കാരിന്റെ വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയതിന് എതിരെ പ്രതിപക്ഷം രംഗത്ത്. രാവിലെ സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷി നേതാക്കളും പ്രതിഷേധം അറിയിച്ചത് സ്പീക്കറെ നേരിക്കണ്ട്. ഈ വര്‍ഗീയ മതിലും കേരളത്തിലെ ജനങ്ങള്‍ പൊളിച്ചു മാറ്റുക തന്നെ ചെയ്യും എന്നായിരുന്നു മുനീര്‍ നിയമസഭയില്‍ പ്രസംഗിച്ചത്

2. കേരള പുനര്‍ നിര്‍മ്മാണം ചുവപ്പു നാടയില്‍ കുരുങ്ങി അന്ത്യവിശ്രമത്തില്‍ എന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാരിന് എതിരായ വിമര്‍ശനം, വി.ഡി. സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. പ്രളയ ബാധിതരെ സര്‍ക്കാര്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. പ്രളയത്തെ തുടര്‍ന്ന് 7,000 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടും 25 ശതമാനം മാത്രമേ ചിലവഴിച്ചിട്ടുള്ളൂ. അര്‍ഹരായ പലരും ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഇല്ല എന്നും പരാമര്‍ശം

3. അതേസമയം, പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ കാര്യക്ഷമമായി നേരിട്ടു എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മികച്ച രീതിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരം. വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് സഹായം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 15ന് അകം അവശേഷിക്കുന്ന എല്ലാവര്‍ക്കും ധനസഹായം നല്‍കും എന്നും ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു


4. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒ.എം ജോര്‍ജിനെ കോണ്‍ഗ്രസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്നും പ്രതികരണം. സംഭവത്തില്‍ ജോര്‍ജിന് എതിരെ പോക്‌സോ നിയമ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്

5. വയനാട് ഡി.സി.സി അംഗമായ ഒ.എം. ജോര്‍ജ്ജ് വീട്ടിലെ ജോലിക്കാരായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒന്നര വര്‍ഷമായി പീഡിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ്. പെണ്‍കുട്ടി ഒരാഴ്ചയ്ക്ക് മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് മാതാ പിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുക ആയിരുന്നു എന്നും പൊലീസ്. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ എം ജോര്‍ജ്ജ്, സംഭവം വിവാദമായതോടെ ഒളിവില്‍ പോയി

6. പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സപെണ്‍കുട്ടി ആക്രമിക്കപ്പെടുമെന്ന സൂചനയില്‍ ചൈല്‍ഡ്‌ലൈന്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ഒ.എം ജോര്‍ജിന് എതിരെ നടപടി ഉണ്ടാകും എന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബ്‌ളോക്ക്, മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെ.പി.സി.സിയ്ക്ക് സമര്‍പ്പിക്കും എന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവും നടപടി എന്നും പ്രതികരണം.

7. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പ്, അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പില്‍. തീവ്രഹിന്ദുത്വം, പാകിസ്ഥാനെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി ഉറച്ചു നിന്നാല്‍ കലാപത്തിന് സാധ്യത ഏറും. അഫ്ഗാനിസ്ഥാനില്‍ ജൂലായ് മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകര ആക്രമണങ്ങള്‍, ഭീകര സംഘടനകളോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

8. ഇറാന്‍ പുതിയ ആണവ പരീക്ഷണ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്നും ഉത്തരകൊറിയ ആണവപദ്ധതികള്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ശത്തനങ്ങള്‍ അവസാനിപ്പിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളുന്ന റിപ്പോര്‍ട്ട്, ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ഐ.എസ് ആയിരക്കണക്കിനു ഭീകരരുമായി പോരാട്ടം തുടരുക ആണെന്നും പ്രതിപാതിച്ചിട്ടുണ്ട്

9. യു.എസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്സ് ഇന്നലെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി, സി.ഐ.എ, എഫ്.ബി.ഐ, എന്‍.എസ്.എ എന്നിവയ്ക്ക് കൈമാറും

10. സ്വര്‍ണ്ണ വില സര്‍വകാല റെക്കാഡില്‍. ആഭ്യന്തര വിപണയില്‍ പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ പവന് 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയില്‍ ആണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ദൃശ്യമാവുക ആയിരുന്നു. വരും ദിവസങ്ങളിലും വിലക്കയറ്റം പ്രതീക്ഷിക്കാം എന്നും സൂചന

11. കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസും ജെ.ഡി.എസും. പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിര് ലംഘിക്കരുത് എന്ന് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഇരു പാര്‍ട്ടികള്‍ക്ക് ഇടയിലും പ്രശ്നങ്ങള്‍ ഇല്ല എന്ന് ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുമായി സംസാരിച്ചു എന്നും സഖ്യം നല്ല രീതിയില്‍ തുടരാന്‍ ആണ് ആഗ്രഹം എന്നും പ്രതികരണം

12. സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ പ്രസ്താവന ഇറക്കുന്നത്, ബി.ജെ.പി ആയുധം ആക്കും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരും വരായ്കകള്‍ ആലോചിക്കാതെ വൈകാരിക പ്രസ്താവനകള്‍ നടത്തരുത് എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയോട് നിര്‍ദ്ദേശിച്ച് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജിവയ്ക്കും എന്ന തരത്തിലുള്ള പ്രസ്താവന തിരിച്ചടി ആകും എന്നും ദേവഗൗഡയുടെ വിലയിരുത്തല്‍