news

1. ശബരിമലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നത്. സുപ്രീംകോടതി വിധി പാലിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യത ഇല്ലേ എന്ന് ചോദ്യം. നിലയ്ക്കലും സന്നിധാനത്തും അക്രമം ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ അനുയായികള്‍ അല്ലേ. അക്രമങ്ങളെ അപലപിക്കാതെ മോദി കേരളത്തെ അപമാനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആര്‍.എസ്.എസ് മുറിവേല്‍പ്പിച്ചു എന്നും മുഖ്യമന്ത്രി

2. പ്രായപൂര്‍ത്തി ആവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജോര്‍ജിനെ അന്വേഷണ വിധേയമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

3. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്‌ളോക്ക് കമ്മിറ്റിയോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് പുറത്താക്കല്‍. സംഭവത്തില്‍ ജോര്‍ജിന് എതിരെ പോക്‌സോ നിയമ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. വയനാട് ഡി.സി.സി അംഗമായ ഒ.എം. ജോര്‍ജ്ജ് വീട്ടിലെ ജോലിക്കാരായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒന്നര വര്‍ഷമായി പീഡിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ്. പെണ്‍കുട്ടി ഒരാഴ്ചയ്ക്ക് മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് മാതാ പിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുക ആയിരുന്നു എന്നും പൊലീസ്.

4. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ എം ജോര്‍ജ്ജ്, സംഭവം വിവാദമായതോടെ ഒളിവില്‍ പോയി. പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സപെണ്‍കുട്ടി ആക്രമിക്കപ്പെടുമെന്ന സൂചനയില്‍ ചൈല്‍ഡ്‌ലൈന്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

5. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അവകാശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ രാജകുടുംബത്തിന്റെ വാദം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ ഒരു തരി മണ്ണില്‍ പോലും അവകാശം ഉന്നയിക്കുന്നില്ലെന്ന് രാജകുടുംബം. പാരമ്പര്യം അനുസരിച്ച് ക്ഷേത്ര കാര്യങ്ങള്‍ മുന്നോട്ട് പോകണം എന്നും രാജകുടുംബം സുപ്രീംകോടതിയില്‍. കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച്. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു.

6. നടുറോഡില്‍ ട്രാഫിക് പൊലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കീഴടങ്ങിയ എസ്.എഫ്.ഐ നേതാവ് റിമാന്‍ഡില്‍. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെ 14 ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. ഇന്ന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ആണ് നസീം കീഴടങ്ങിയത്. യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ തന്നെ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കീഴടങ്ങല്‍ ഇതിനു പിന്നാലെ

7. ഒന്നര മാസം മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. ഡിസംബര്‍ 12നാണ് എസ്.എഫ്.ഐക്കാര്‍ പൊലീസിനെ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് നസീം. ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കൂടുതല്‍ പേരെ വിളിച്ച് വരുത്തി ആക്രമണം നടത്തിയത്

8. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമായി ചുരുക്കാനേ ശ്രീശാന്തിന് ഹര്‍ജി നല്‍കാന്‍ ആവൂ എന്ന് നിരീക്ഷണം. കോടതി നടപടി, വാതുവയ്പു കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി കിട്ടാനുള്ള ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കവെ. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിച്ചത്

9. കോഴക്കോസില്‍ പൊലീസിനോട് ശ്രീശാന്ത് കുറ്റസമ്മതം നടത്തിയത് എന്തിനാണ് എന്ന് ചോദിച്ച കോടതിയോട്, പൊലീസ് മര്‍ദ്ദിച്ചതിനാല്‍ കുറ്റം സമ്മതിച്ചതാണ് എന്നും കോഴയില്‍ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉണ്ടെന്നും ഇതിനായി സമയം അനുവദിക്കണം എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

10. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പ്, അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പില്‍. തീവ്രഹിന്ദുത്വം, പാകിസ്ഥാനെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി ഉറച്ചു നിന്നാല്‍ കലാപത്തിന് സാധ്യത ഏറും. അഫ്ഗാനിസ്ഥാനില്‍ ജൂലായ് മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകര ആക്രമണങ്ങള്‍, ഭീകര സംഘടനകളോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

11. ഇറാന്‍ പുതിയ ആണവ പരീക്ഷണ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്നും ഉത്തരകൊറിയ ആണവപദ്ധതികള്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ശത്തനങ്ങള്‍ അവസാനിപ്പിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളുന്ന റിപ്പോര്‍ട്ട്, ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ഐ.എസ് ആയിരക്കണക്കിനു ഭീകരരുമായി പോരാട്ടം തുടരുക ആണെന്നും പ്രതിപാതിച്ചിട്ടുണ്ട്

12. യു.എസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്സ് ഇന്നലെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി, സി.ഐ.എ, എഫ്.ബി.ഐ, എന്‍.എസ്.എ എന്നിവയ്ക്ക് കൈമാറും