bjp-

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ ചാനൽ ഇലക്ഷൻ സർവേഫലം.

വി.എം.ആർ- ടൈംസ് നൗ സർവേയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് ഇരുപത് സീറ്റുകളിൽ 16 എണ്ണം യു.ഡി.എഫ് നേടും. ശേഷിക്കുന്ന മൂന്നുസീറ്റ് എൽ.ഡി.എഫും ഒരു സീറ്റ് എൻ.ഡി.എയും നേടുമെന്നുമാണ് പ്രവചനം. 2019 ജനുവരിയിൽ നടത്തിയ സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടതെന്ന് ചാനൽ വെളിപ്പെടുത്തുന്നു.

നേരത്തെ എ.ബി.പി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സർവേകൾ കേരളത്തിൽ ഇത്തവണയും ബി.ജെ.പിയോ എൻ.ഡി.എയോ ഒരുസീറ്റും നേടില്ലെന്നാണ് പ്രവചിച്ചത്. യു.ഡി.എഫ് 16ഉം, എൽ.ഡി.എഫ് നാലും സീറ്റുകൾ നേടുമെന്നായിരുന്നു ഈ സർവേകൾ പറഞ്ഞത്.

മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവിട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ - കോൺഗ്രസ് സഖ്യം 39ൽ 35 സീറ്റ് നേടുമെന്നാണ് സർവേഫലം. എ.ഐ.എ.ഡി.എം.കെ -നാലു സീറ്റുനേടും എൻ.ഡി.എയ്ക്ക് ഒരു സീറ്റും ലഭിക്കില്ല.
ആന്ധ്രാപ്രദേശിൽ തെലുങ്കുദേശത്തിന് തിരിച്ചടി നേരിടും. വൈ.എസ്.ആർ കോൺഗ്രസ് 23 സീറ്റ് നേടുമ്പോൾ തെലുങ്കുദേശത്തിന് രണ്ടു സീറ്റുമാത്രമാണ് ലഭിക്കുക. കോൺഗ്രസും ബി.ജെ.പിയും സംപൂജ്യരാകും.
മറ്റു സംസ്ഥാനങ്ങളിലെ ഫലങ്ങൾ: കർണാടക - 28 - ബി.ജെ.പി -14 കോൺഗ്രസ് - 14
പുതുച്ചേരി - 1 - കോണ്‍ഗ്രസ് - 1
ആൻഡമാൻ ആൻഡ് നിക്കോബാർ - 1 - ബി.ജെ.പി - 1
പശ്ചിമ ബംഗാൾ - 42 - തൃണമൂൽ കോൺഗ്രസ് - 32, ബി.ജെ.പി -9, കോൺഗ്രസ് - 1, ഇടതുപാർട്ടികൾ - 0