hindumahasabha

ലക്‌നൗ: രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുകയും, കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപത്പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിയുടെ കോലം കത്തിച്ചത് മനോജ് ആയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടൻ കണ്ടെത്തുമെന്നും സർക്കിൾ ഓഫീസർ നീരജ് കുമാർ വ്യക്തമാക്കി.

ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂർ പാണ്ഡെ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിച്ച വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഗാന്ധിവധം ആഘോഷിക്കാനായി നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ സംഘം മാല ചാർത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി തേടാതെയാണ് പ്രതികൾ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.പി.സി സെക്ഷൻ 153എ,295എ,147 എന്നീവകുപ്പുകൾ ചുമത്തി മതം, വംശം, ദേശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വർദ്ധിപ്പിക്കാനുള്ള ശ്രമം, മതത്തെയോ മതവികാരത്തെയോ വ്രണപ്പെടുത്തുക, കലാപാസൂത്രണം നടത്തുക, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഇവർക്കെതിരെ പ്രത്യേക അധികാര നിയമം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചതിൽ തെറ്റില്ലെന്ന് എ.ബി.എച്ച്.എം വക്താവ് അശോക് പാണ്ഡെ പറഞ്ഞു. 'അവർ ചെയ്തതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഈ രാജ്യത്ത് രാവണ ദഹനം പുന:സംഘടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്. ‌ഞങ്ങളുടെ ഓഫീസ് പരിസരത്താണ് ഇത് ചെയ്തത്. ഗാന്ധിജിയും ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനാണ്. പത്ത് ലക്ഷത്തിലധികം ഹിന്ദുക്കളാണ് അന്ന് മരിച്ചത്. താനും ഗാന്ധി കോലം കത്തിച്ച പരിപാടിയുടെ ഭാഗമാണെന്നും' പാണ്ഡെ കൂട്ടിച്ചേർത്തു. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂർ പിന്നീട് ഡൽഹിയിലേക്ക് തിരിച്ച് പോയെന്നും പാണ്ഡെ വ്യക്തമാക്കി.