sabarimala-case

ന്യൂഡൽഹി: ശബരിമല കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റിയിരുന്നു. ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സെപ്‌തംബർ 28 ലെ വിധിക്കെതിരായ 50ലേറെ പുനഃപരിശോധനാ ഹർജികൾ അടക്കം സുപ്രീംകോടതിയുടെ മുന്നിലുണ്ട്.

നേരത്തെ പുനഃപരിശോധനാ ഹർജികളും മറ്റും തുറന്ന കോടതിയിൽ പരിഗണിക്കുന്നത് തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം നാഷണൽ അയ്യപ്പ ഡെവോട്ടീസ് അസോസിയേഷന്റെ അഭിഭാഷകനായ മാത്യു ജെ. നെടുമ്പാറ ഉന്നയിച്ചിരുന്നു. മുൻ ചീഫ് ജസ്‌‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര ശബരിമല യുവതീ പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.