സ്വന്തം ലേഖകൻ
മലപ്പുറം: വ്യാജ നമ്പർ പ്ലേറ്റുമായി വിലസുന്ന വാഹനങ്ങളെ കുടുക്കാൻ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ (ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് എച്ച്.എസ്.ആർ.പി) ഏപ്രിൽ ഒന്നുമുതൽ നിർബന്ധമാക്കും. കേന്ദ്രനിർദ്ദേശത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി.
ആദ്യം പുതിയ വാഹനങ്ങളിലാകും ഇവ സ്ഥാപിക്കുക. ഘട്ടംഘട്ടമായി പഴയ വാഹനങ്ങളിലും ഘടിപ്പിച്ചുതുടങ്ങും. വാഹന നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നൽകുന്നതിനുള്ള ചുമതല.
എച്ച്.എസ്.ആർ.പി പ്രകാരം വാഹനത്തിന് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകളുണ്ടാകും. അഴിച്ചുമാറ്റാൻ ശ്രമിച്ചാൽ പൊളിഞ്ഞുപോകുന്ന തരത്തിലുള്ളതാകും ഇത്. അലുമിനിയം നമ്പർ പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങൾ എഴുതിയാണ് പ്ലേറ്റുകൾ തയാറാക്കുക. ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡ് നൽകും. വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള വിവരം ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോർ വാഹന വകുപ്പ് ഈ വിവരങ്ങൾ സൂക്ഷിക്കും. രജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ പതിക്കും. ഇത് മാറ്റം വരുത്താൻ സാധിക്കില്ല. ഗ്ലാസ് മാറ്റേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിന് അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കണം. വാഹനത്തിന്റെ ഒറിജിനൽ രേഖ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ.
മോഷണംം തടയാം
പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും മോഷണമടക്കമുള്ള കാര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും കഴിയും. സാധാരണ ഘടിപ്പിക്കാറുള്ള സ്ക്രൂവിന് പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന റിവെറ്റ് തറച്ചാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക.