മഞ്ചേരി: ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ദേശീയ പണിമുടക്കിനിടെ മഞ്ചേരിയിൽ സംഘർഷം. സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചതിനെ വ്യാപാരികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. നിരന്തരമുള്ള ഹർത്താൽ, പണിമുടക്കു സമരങ്ങളോടു സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ദ്വിദിന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന നിലപാടാണ് നഗരത്തിലെ ബഹുഭൂരിപക്ഷം വ്യാപാരികളും സ്വീകരിച്ചിരുന്നത്. ഇതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി ഘടകം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പണിമുടക്കിന്റെ ആദ്യദിവസം പതിവുപോലെ മഞ്ചേരിയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നു. നിത്യ മാർക്കറ്റും പ്രവർത്തിച്ചു. പിന്നീട് പണിമുടക്കനുകൂലികൾ നടത്തിയ പ്രകടനത്തോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സമരാനുകൂല പ്രകടനം നഗര മദ്ധ്യത്തിിലൂടെ കടന്നു പോവുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിക്കാൻ വ്യാപക ശ്രമങ്ങളുണ്ടായി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുവരെ ജോലിക്കെത്തിയവരെ പുറത്താക്കിയാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. ഇതോടെ വ്യാപാരികളും സംഘടിക്കുകയായിരുന്നു. സമരാനുകൂലികളുടെ പ്രകടനത്തിനു സമാന്തരമായി വ്യാപാരികളുടെ പ്രതിഷേധ മാർച്ചും മഞ്ചേരിയിൽ നടന്നു. കൂടുതൽ വ്യാപാരികൾ എത്തിയതോടെ ട്രേഡ് യൂണിയൻ പ്രവർത്തകർ അടപ്പിച്ച സ്ഥാപനങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഇടപെട്ടു തുറന്നു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള സംഘർഷം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. നാമമാത്രമായ പൊലീസ് സംഘം മാത്രമാണ് ഈ സമയം സംഘർഷ സ്ഥലത്തുണ്ടായിരുന്നത്. പ്രശ്നം സങ്കീർണമായതോടെ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഡിവൈഎസ്.പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സി.ഐ എൻ.ബി ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യാപാരികൾക്കു ഉറപ്പു നൽകി.
വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായി അടപ്പിക്കില്ലെന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കളുടെ ഉറപ്പു ലംഘിച്ചതാണ് മഞ്ചേരിയിലെ പ്രശ്നങ്ങൾക്കു കാരണമെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാരിൽ നിന്നു സുരക്ഷാ നടപടികൾ വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നിവിൽ ഇബ്രാഹിം ആവശ്യപ്പെട്ടു.
ദേശീയ പണിമുടക്കിന്റെ ഭാഗമായി വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നിർബന്ധ പൂർവ്വം അടപ്പിക്കില്ലെന്നു സംസ്ഥാന നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്റെ പേരിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനു തുടർച്ചയായി ഉണ്ടായ സംഘർഷം സർക്കാരിനും പൊലീസിനും ഒരുപോലെ വെല്ലുവിളിയാണ്. മഞ്ചേരിയിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നഗരം ഇപ്പോൾ പൂർണ്ണമായും പൊലീസ് കാവലിലാണ്. സംഘർഷത്തിനു ശേഷം നാമമാത്രമായ സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്തു പണിമുടക്കിന്റെ രണ്ടാം ദിവസവും നഗരത്തിൽ കനത്ത പൊലീസ് സുരക്ഷയുണ്ടാവും.