കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യും. ടെർമിനലിൽ കൗണ്ടറുകൾ അടക്കം ഒരുക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി കരാർ കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗം പുതിയ ടെർമിനലിലേക്ക് പ്രവർത്തനം മാറ്റും. ഇതോടെ നിലവിലുളള ആഗമന ടെർമിനൽ യാത്രക്കാർക്ക് പുറപ്പെടുന്നതിന് മാത്രമാവും.
17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലാണ് ടെർമിനൽ പൂർത്തിയാക്കിയത്. രണ്ട് എയ്‌റോ ബ്രിഡ്ജുകൾ, രണ്ട് എസ്‌കലേറ്ററുകൾ, മൂന്ന് ലിഫ്‌ററുകൾ, 38 എമിഗ്രേഷൻ കൗണ്ടറുകൾ, 15 കസ്റ്റംസ് കൗണ്ടറുകൾ, അഞ്ച് കൺവേയർ ബെൽറ്റുകൾ, അഞ്ച് എക്‌സ്‌റേ മെഷീനുകൾ, ഇരുനിലകളിലായി സ്ത്രീകൾക്കും പുരുഷൻമാർക്കുമായി എട്ട് ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 120 കോടി രൂപ ചെലവിലാണ് ടെർമിനൽ രണ്ട് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയത്.