കൊച്ചി : പണം വച്ചുള്ള റമ്മി കളി കുറ്റകരമാണെന്നും ഇതിനെതിരെ പൊലീസ് കേസെടുക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പണം വച്ച് റമ്മി കളിച്ചെന്നാരോപിച്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നെന്ന് കാണിച്ച് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ സോപാനം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് പ്രസിഡന്റ് രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. നേരത്തെ റമ്മി കളിയുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഒഴിവാക്കി നൽകിയിട്ടുണ്ട്. ഭാഗ്യം മാത്രമല്ല, വൈദഗ്ദ്ധ്യം കൂടി വേണ്ട കളിയാണ് റമ്മിയെന്ന് സുപ്രീംകോടതി നേരത്തെ ഒരു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽ റമ്മി കളി വരില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽ നിന്ന് റമ്മികളി ഒഴിവാക്കണമെങ്കിൽ അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് തുകവച്ചുള്ള റമ്മി കളി കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.