കൂറ്റനാട്: നിളാതീരം ദേശാടന പക്ഷികൾക്ക് ചിറകൊതുക്കി പറന്നിറങ്ങാൻ ഇഷ്ടമുള്ള സ്ഥലമാണ്. പുതുവർഷത്തിലും നിളയ്ക്കൊരു അതിഥിയുണ്ട്. വടക്കുകിഴക്കൻ ചൈനയിലും ജപ്പാനിലും പ്രജനനം നടത്തുന്ന ചാരത്തലയൻ തിത്തിരി എന്ന പക്ഷിയാണ് തൃത്താലയിൽ ഭാരത പുഴയോട് ചേർന്ന ചതുപ്പുനിലത്ത് ദേശാടകനായി എത്തിയിരിക്കുന്നത്.

ഗ്രേ ഹെഡഡ് ലാപ്പ് വിങ്ങ് എന്ന് പേരുള്ള ഈ പക്ഷി തണുപ്പുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും കമ്പോഡിയ വടക്ക് ​​ - കിഴക്കേ ഇന്ത്യയിലേക്കും ദേശാടനം നടത്തും.കൂടാതെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലേക്കും പറ പറക്കും ഇതോടൊപ്പം കേരളത്തിൽ അപൂർവ്വമായാണ് എത്തുക.

തൃത്താല ഭാരതപ്പുഴയോട് ചേർന്ന ചതുപ്പ് മേഖലയിൽ ഈ പക്ഷിയെ ആദ്യമായാണ് കാണുന്നത്. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. ഈ പക്ഷിയുടെ കഴുത്തും തലയും ചാരനിറമാണ്. കാലുകൾക്കും കൊക്കിനും മഞ്ഞനിറവും. പുറംഭാഗം തവിട്ടുനിറമാണ് വയർഭാഗം വെള്ളനിറവുമാണ്. കുറുകെ കറുത്ത വരയുമുണ്ട്. 34 മുതൽ 37 വരെ സെന്റീമീറ്റർ നീളമുള്ള പക്ഷി ചതുപ്പുനിലങ്ങളിൽ കീടങ്ങൾ,​ പുഴുക്കൾ,​ പ്രാണികൾ എന്നിവയുൾപ്പെടെയുള്ല ചെറുജീവികളെയാണ് ഭക്ഷണമാക്കുക. ചാരത്തലയൻ തിത്തിരിയുടെ ബന്ധുക്കളായ ചെങ്കണ്ണി തിത്തിരി ജില്ലയിൽ മിക്കയിടത്തും കാണപ്പെടുന്ന പക്ഷിയാണ്. അത്രയധികം ഇല്ലെങ്കിലും മറ്റൊരു ബന്ധുവായ മഞ്ഞക്കണ്ണി തിത്തിരിയേയും ജില്ലയിൽ പലഭാഗത്തും കാണാമെന്നും ഷിനോ പറയുന്നു.