പന്തളം : നാളെ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളില്ലാം നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ജില്ലാ പൊലീസ് ചീഫ് ടി.നാരായണൻ, അടൂർ ഡിവൈ.എസ്.പി. ആർ.ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ഡിവൈ.എസ്.പി, ഏഴ് സി.ഐമാർ, എസ്.ഐ, എ.എസ്.ഐമാർ, വനിതാ ഷാഡോ ഉൾപ്പെടെ മുന്നൂറിലേറെ പൊലീസുകാരെ വിന്യസിക്കും. തിരുവാഭരണഘോഷയാത്രയെ പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിന്റെ നേതൃത്വത്തിൽ 75 സായുധ പൊലീസ് അനുഗമിക്കും.
ഗതാഗത നിയന്ത്രണം
പന്തളത്ത് നാളെ ഉച്ചയ്ക്ക് 12മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പന്തളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തുമ്പമൺ അമ്പലക്കടവ് കുളനട വഴിയും, അടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്പലക്കടവ് തുമ്പമൺ വഴി പന്തളം ജംഗ്ഷനിൽ എത്തി യാത്ര തുടരണം. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ മുതൽ കുളനടവരെ എം.സി റോഡിന് ഇരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കുകയില്ല. അനധികൃതമായി ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഘോഷയാത്ര കടന്ന് പോകുന്ന സ്ഥലങ്ങൾ
നാളെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും, 1.30 ന് കൈപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, രണ്ടിന് കുളനട ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് വയ്ക്കും 2.15 ന് കൈപ്പുഴ ഗുരുമന്ദിരം മുടപ്പന വഴി 2.30 ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിൽ എത്തും. 3.15 ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്ക വഴി 3.30 ന് കുറിയാനിപ്പള്ളിക്ഷേത്രത്തിൽ എത്തും. തുടർന്ന് തവിട്ടപ്പൊയ്കയിൽ തിരിച്ചെത്തി കൂടുവെട്ടിക്കൽ വഴി കാവുംപടിക്ഷേത്രം 4.30 ന്, കിടങ്ങന്നൂർ ജംഗ്ഷൻ, 5 ന് നാല്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30 ന് ആറന്മുള കിഴക്കേനട, പൊന്നുംതോട്ടം ക്ഷേത്രം വഴി 7 ന് പാമ്പാടിമൺക്ഷേത്രത്തിൽ, 8.30 ന് ചെറുകോൽപ്പുഴക്ഷേത്രം 9.30ന് അയിരൂർ പുതിയകാവ്‌ക്ഷേത്രത്തിലെത്തി പേടകം തുറന്ന് വയ്ക്കും. സംഘം അന്ന് അവിടെ വിശ്രമിക്കും. രാത്രിയിൽ രണ്ടിന് ഇവിടെ നിന്ന് യാത്ര തുടർന്ന് ഇടപ്പാവൂർ പേരൂർച്ചാൽ ആഴിക്കൽ കുന്ന് വഴി ഇടക്കുളത്ത് എത്തി തുറക്കും, തുടർന്ന് റാന്നി വൈക്കം വഴി രാവിലെ 8 ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തി തുറന്ന് വയ്ക്കും. 9.30 ന് പ്രയാർ ക്ഷേത്രത്തിൽ തുറക്കും. തുടർന്ന് മാടമൺ പൂവത്തുംമൂട് വഴി 11 ന് കൊട്ടാര ക്ഷേത്രത്തിലെത്തും. പൂവത്തുംമൂട് കടന്ന് ഉച്ചയ്ക്ക് 2 ന് പെരുന്നാട് ക്ഷേത്രത്തിലെത്തും. 3.30ന് അവിടെ നിന്ന് പുറപ്പെട്ട് 5ന് പെരുന്നാട് രാജേശ്വരിക്ഷേത്രത്തിൽ തുറക്കും. ആറിന് പുറപ്പെട്ട്‌തോട്ടംവഴി 8 ന് ളാഹ ഗസ്റ്റ് ഹൗസിൽ എത്തിപേടകം തുറന്ന് വയ്ക്കും. സംഘം അന്ന് അവിടെ വിശ്രമിക്കും. 14 ന് പുലർച്ചെ 3ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജംമ്പാറ വഴി 6 ന് പ്ലാപ്പള്ളിയിൽ, 7ന് അവിടെ നിന്ന് പുറപ്പെടും, 8ന് നാറാണംതോട്ടം, 9ന് നിലയ്ക്കൽ ക്ഷേത്രം, അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട് കൊല്ലംമുഴി വഴി ആറിന്റെ ഇടത്തേ തീരത്തുകൂടി ഒലിയാംമ്പുഴ കുറുങ്കയം വഴി ഉച്ചയ്ക്ക് 1 ന് വലിയാനവട്ടം (പാണ്ടിതാവളം). 2.30 ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി 4.30 ന് ശബരീ പീഠം, 5.30 ന് ശരംകുത്തി, 6ന് അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.