പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എതിരെ റാന്നി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയിൽ യുവതീ പ്രവേശനം നടത്തിയതെന്നും ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥൻ ഹർജി നൽകിയത്.
വിശ്വാസികളല്ലാത്ത ബിന്ദുവിനെയും കനക ദുർഗയെയും ശബരിമലയിൽ ദർശനം നടത്താൻ സഹായിച്ചതിനെതിരെയാണ് ഹർജി നൽകിയത്. വിശ്വാസികളും വ്രതം നോക്കിയവരുമായ സ്ത്രീകൾക്ക് ശബരിമല ദർശനം നടത്താം എന്ന വിധി ലംഘിച്ചുവെന്നും ഹർജിയിൽ പറയുന്നു. പരാതി ഫയലിൽ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.