നാരങ്ങാനം: സംരക്ഷണഭിത്തി തകർന്ന് ടാറിംഗിനോട് ചേർന്ന് മണ്ണ് ഒലിച്ച് പോയിട്ടും നടപടിയില്ലെന്ന് പരാതി. ആലുങ്കൽ നെല്ലിക്കാലാ റോഡിൽ ആലുങ്കൽ ജംഗ്ഷന് സമീപം പാടത്തോട് ചേർന്ന് 50 മീറ്ററോളം നീളത്തിലാണ് സംരക്ഷണഭിത്തി തകർന്ന് അപകടനിലയിലായിരിക്കുന്നത്.ഇവിടെ ചില ഭാഗത്ത് നാല് മീറ്ററോളം വീതിയിൽ മണ്ണ് ഒലിച്ച് പോയിട്ടുണ്ട്. കഷ്ടിച്ച് അഞ്ച് മീറ്ററാണ് ഇപ്പോൾ ഇവിടെ വീതി. ബസ് സർവീസ് ഉൾപ്പെടെയുള്ള ഈ റോഡിന്റെ വെളളപ്പാറ, മഹാണിമല, ഭാഗങ്ങളിലും സംരക്ഷണഭിത്തി ഇല്ലാതെ അപകടാവസ്ഥയിലായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നാട്ടുകാർ ടിപ്പറുകളിൽ മണ്ണിറക്കി മൂടിയിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തിന് അതെല്ലാം ഒലിച്ചുപോയി. ഈ റോഡിന് ഓടയും എവിടെയുമില്ല.കോഴഞ്ചേരിമണ്ണാറക്കുളത്തി റോഡിനേയും, കുമ്പഴ തിരുവല്ല റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മഹാണിമല വെട്ടിപ്പുറം, നിരന്ന കാലാപ്പടി ആടിയാനി റോഡുകൾ ആരംഭിക്കുന്നത് ഈ റോഡിൽ നിന്നുമാണ്.കൂടാതെ പതിനഞ്ചോളം ചെറിയ റോഡുകളും ഈ റോഡുമായി ബന്ധപ്പെട്ടുകിടക്കുന്നു. നെല്ലിക്കാലാ ആലുങ്കൽ റോഡിന്റെ അപകട അവസ്ഥയിലുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടി ടാറിംഗ് നടത്തി വൃത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
കോഴഞ്ചേരി-മണ്ണാറക്കുളത്തി റോഡിനേയും, കുമ്പഴ തിരുവല്ല റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ്
റോഡിന്റെ 50 മീറ്റർ തകർന്നു
4 മീറ്റർ വീതിയിൽ മണ്ണൊലിച്ചു