ഓയൂർ:കല്യാണനിശ്ചയവീട്ടിൽ സദ്യയ്ക്കുള്ള ആഹാരവുമായി വന്ന പഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റു, വെളിയം ഓടനാവട്ടം കട്ടയിൽ വാർഡ് മെമ്പറും ഓടനാവട്ടം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഓടനാവട്ടം വിജയപ്രകാശ് (52)നെയാണ് ഹർത്താൽ അനുകൂലികൾ മർദ്ദിച്ചത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽപ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന വിജയപ്രകാശ് പരുത്തിയറയിലെ കല്യാണനിശ്ചയവീട്ടിൽ ഓർഡർ അനുസരിച്ച് ആഹാരവുമായി പെട്ടിഒാട്ടോയിൽ പോവുകയായിരുന്നു. ഓടനാവട്ടം ഗവ.എൽ.പി.എസിന് സമീപം വച്ച് ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞ് മർദ്ദിക്കുകയുമായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.
ഓയൂർ, പൂയപ്പള്ളി,വെളിയം, ഓടനാവട്ടം , കരിങ്ങന്നൂർ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഒാഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും, സ്കൂളുകളും പ്രവർത്തിച്ചില്ല. .പൂയപ്പള്ളിയിൽ രാവിലെ കാനറാബാങ്ക് തുറന്നെങ്കിലും ഹർത്താലനുകൂലികൾ ഉടൻതന്നെ അടപ്പിച്ചു. വെളിയം-ഓടനാവട്ടം മേഖലകളിൽ റോഡിൽ പാറകളും മറ്റും നിരത്തി ഗതാഗതം തടസപ്പെടുത്തി. പൂയപ്പള്ളി, ഓയൂർ വെളിനല്ലൂർ മേഖലകളിൽ വാഹനങ്ങൾ തടഞ്ഞു.
കോൺഗ്രസ് വെളിനല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. വൈകിട്ട് പ്രകടനം നടത്തുകയും ഓയൂർ ജംഗ്ഷനിൽ മുഖ്യമന്ത്റി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.മണ്ഡലം പ്രസിഡന്റ് ചെങ്കൂർ സുരേഷ്, പി.ആർ.സന്തോഷ്, പ്രകാശ് വി.നായർ, ജി.ഹരിദാസ്, ഓയൂർ നാദിർഷാ, നിസാർ, അലി, റഹീം, സാജൻ ചുങ്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.